Followers

Monday, December 23, 2013

കുരിശേ...



നിന്നെയും ചുമന്നീ
മലകയറി
ചോരവാർന്നിങ്ങനെ
കിടക്കുന്നതിനു മുമ്പേ
അറിയാമായിരുന്നു,

അവസാനം നീയും
എന്നെ പോലെ
എന്നെ പൂജിക്കുന്നവർക്ക്
ദിവ്യമാകുമെന്ന്.

എങ്കിലും നീയറിയുന്നുവോ
എന്നിലേക്കണയാനുള്ള
വഴിയായ് മാത്രമാണു
ഇന്നും നിന്നെ ലോകം
പൂജിക്കുന്നതെന്ന്.

ഇല്ല,

അറിവില്ലായ്മയുടെ
ഈ മരപലകയിലും
എന്റെ ചോരപാടുകൾ
വീഴ്ത്തി..

നീയെന്ന കുരിശിനെ
ഞാൻ കാലങ്ങാളോളം
ദിവ്യമാക്കിടാം.

Wednesday, December 11, 2013

നിയോഗം



ഗോപാലന്‍ മൂശാരി
ഒരു മൂശാരിയായിരുന്നു
ഇടയ്ക്ക് ആഞ്ഞു വലിയ്ക്കുന്ന
മുറി ബീഡിയ്ക്കും , പുകയ്ക്കും
ഇടയിലെ ജന്മ  നിയോഗം

ഒരു മരവിപ്പ് പൊലെ
 ശീല്‍ക്കാരമില്ലാതെ,
ഒരേ ഓടും  ചൂടും  ചേര്‍ത്ത്
പല  അളവുകളില്‍
  പല മൂശകളിലേക്ക്

 വടക്കേ മുറിയിലെ  ഇരുട്ടിലും,
ചില നേരങ്ങാളില്‍
അകാശത്തേക്ക് നോക്കി ചിരിച്ചും
 കുഞ്ഞീവിയുടെ സ്വര്‍ഗ്ഗം കണ്ടും
വലിയ  വായുള്ള  കോളാമ്പി,

  സ്വര്‍ണ്ണ  പൂ മൊട്ടുപോലെ
നടുവില്‍ കൂമ്പിയടഞ്ഞ
മെലിഞ്ഞ  നിലവിളക്ക് 
രേവതിക്കുട്ടിയുടെ നെഞ്ചിടിപ്പിന്‍
  താളവും പേറി ദിവസ്സവും
സന്ധ്യയ്ക്ക് പൂമുഖത്തെയ്ക്ക്,

രാമേട്ടന്റെ  ദിനചര്യയുടെ
ഭാഗമായ  വാല്‍ കിണ്ടി
വാരസ്യാരുടെ കണ്ണുനീരും
പ്രാര്‍ത്ഥനയുമായി ഓട്ടുരുളി,


പല  രൂപങ്ങളായി
കൈമറിഞ്ഞ് കര്‍മ്മം തുടരാന്‍
ദ്വാരം വീണും,നിറം മങ്ങി
പഴകി നശിച്ചും വീണ്ടും

  മൂശാരിയുടെ അടുത്തേയ്ക്ക്..

 ഭാവവ്യത്യാസമില്ലാത്ത
മൂശാരിയുടെ നിര്‍വ്വികാരത
നേര്‍ത്തൊരു പുഞ്ചിരിയുമായി
അപ്പോളും വിശ്വകര്‍മ്മാവും.

Saturday, December 7, 2013

ജാലകം

ജാലകം

സുന്ദരിപ്പെണ്ണേ
ഇഷ്ടപ്പെട്ട  നിനക്കു  മുന്നില്‍
കഷ്ടപ്പെട്ടു നേടിയ
യൂസര്‍  നെയിമുമായി
ഞാനിങ്ങനെ  എത്ര  നേരം

നഷ്ടപ്പെട്ട പാസ്സ് വേഡ്
നിന്നിലേക്ക്  കയറാന്‍
കാത്തിരിക്കും

ഒരു വൈറസ്സായി
നിന്നെ  അതിക്രമിക്കാനല്ലാ
ഇപ്പോളും  നിന്റെ
  ഹാര്‍ഡ്  ഡിസ്കില്‍
എന്റെ  സോഫ്റ്റ് വെയര്‍
തന്നെ   ആണോന്നറിയാന്‍
വേണ്ടി മാത്രം...

സ്വയം വിമര്‍ശനം

ആഗോള താപനഭീതിയില്‍
മുഴുകിയ മനസ്സ് പെട്ടന്ന് വംശീയ
രാഷ്ട്രീയകോലാഹലങ്ങളില്‍ പെട്ടുഴറി
കിടുംങ്ങി തലയിലോരായിരമഗ്നിപര്‍വ്വതം
പൊട്ടിചീറ്റി ലാവ ചെവിയിലൂടെ
പുറത്ത് വന്നപ്പോള്‍ കോന്തല തലപ്പു
കൊണ്ടത് തുടച്ച് ശല്യം ചെയ്തതിനാണ്
ഇന്നലെ ഞാനമ്മയെ തല്ലിയത്.

കുമ്പസാരം

കുമ്പസാരം

കണ്ണുനീർ  മാത്രം കുടിച്ചോരെന്നമ്മയ്ക്ക്
കണ്ണുനീർ  പിന്നെയും നൽകി
ഇച്ഛിച്ചതെല്ലാമൊരുക്കിയോരച്ഛന്നു
തുച്ഛമാം  സ്നേഹവും  നൽകി .
കഷ്ടപ്പെടാതെ  ഞാൻ  പോറ്റുന്നു മക്കളെ
അഷ്ടിക്ക്   പഞ്ഞമില്ലാതെ
മോഹപ്രതീക്ഷകൾ വെച്ചൂ  പുലർത്തുന്നു
ശിഷ്ടകാലം   സുഖിച്ചീടാൻ
എന്തുണ്ട് യോഗ്യതയെന്നോർത്ത് പോവുകിൽ
എൻ മനം  മെല്ലെ  പിടയ്ക്കും
എൻ  മനം മെല്ലെ  പിടയ്ക്കും .









Wednesday, October 16, 2013

ഞാനുമത് കണ്ടിരുന്നു.

ഞാനുമത്  കണ്ടിരുന്നു.


ഞാനുമത്  കണ്ടിരുന്നു ,
ആകാശ  ചരിവിലൂടെ
പൊടി പറത്തി  വരുന്ന
ടിപ്പർ  ലോറികളുടെ
നീണ്ട  നിര  !!

അവസാനത്തെ  പാറത്തരിയും
  തൂത്തുവാരിയാർത്ത്  ചിരിച്ച് 
അനന്ത ശൂന്യതയിലൊരു 
മഹാ  ശൂന്യത നിർമ്മിച്ച് 
ഈ  നവഗ്രഹങ്ങളോരോന്നും
നമുക്ക്  മാത്രം സ്വന്തമെന്ന്
അവരാക്രോശിച്ചുകൊണ്ടിരുന്നു !

“നോക്കൂ, ചന്ദ്രനില്ലിനി
ഇല്ല  നമുക്കവന്റെ
ഗ്രഹണ  ദോഷവും,   നിലാവിൻ
കാപട്യവും  പ്രിയ കൂട്ടരേ
തീർത്തൂ ഞങ്ങളവനെ
നിങ്ങളെ  സഹായിപ്പാൻ “

 ദുരയുടെ  കണ്ണാൽ
ചൊവ്വയെ  നോക്കി
 വില്ലൻ ചിറി കോട്ടി
അവർ പിന്നെയും
അശ്ല്ലില  ചിരി ചിരിയ്ക്കേ
ആകാശം മിന്നൽ പിണർ  കാട്ടി
ഇടി വെട്ടി മുരണ്ട് 
കൊടുങ്കാറ്റടിച്ച് വിറച്ച്
കോപമറിയിച്ച് കൊണ്ടിരുന്നു

അപ്പോളാണു 
അടിവസ്ത്രം  പോലും
കീറി മാറ്റിയപമാനിക്കപ്പെട്ട
 ശാസ്ത്രം മോഹാലസ്യ
  വിമുക്തയായി  എഴുനേറ്റതും.


ഞെട്ടിത്തരിച്ച്  നിന്ന
ജനങ്ങൾക്കിടയിൽ നിന്നും
എന്നെ  കൂട്ടുപിടിച്ചവർ
നിങ്ങളെ  ചതിച്ചെന്ന്
അവളും  കരയുന്നുണ്ടായിരുന്നു,

പിന്നെ  മെല്ലെയവൾ 
  ജനങ്ങളോട്  ചേർന്ന്
അവരിലൊരാളായി
ജനസഞ്ചയത്തിൽ  ലയിച്ചു,
കയ്യിൽ കിട്ടിയ  വടിവാളും
കല്ലും പന്തവും കുന്തവുമായി
ജനങ്ങളവളോടൊപ്പം നിന്നു,
അവർ  വീണ്ടും  വരുന്നതും കാത്ത്

Tuesday, October 15, 2013

ഞാൻ മാത്രം കേൾക്കുന്നത്

ഞാൻ മാത്രം കേൾക്കുന്നത്

ഇനിയുമാരാവും വരിക
ചുണ്ണാമ്പ് ചോദിച്ചും
വെളുക്കെ ചിരിച്ചും

അങ്ങ് ദൂരെ
മോഹങ്ങളുടെ താഴ് വരയിൽ,
മുടിയഴിച്ച് ,തുണിയഴിച്ച്
നീണ്ടു നിവർന്ന
കരിമ്പന ചുവട്ടിൽ
പുഴുവരിച്ച
മാംസാക്ഷരങ്ങളും
ചിതറിയ മുടിയും
എല്ലും നഖവും
ഇപ്പോളും ബാക്കിയുണ്ട് .

മറ്റൊരിടത്ത് ,
പാല മരത്തിൽ
തല കീഴായി
തൂങ്ങി കിടക്കുന്ന
വവ്വാലുകളുടെ
പ്രണയദർശനവും,

എവിടെയോ
കാറ്റിന്റെ ചൂളം വിളിയിൽ
പ്രണയാക്ഷരങ്ങളുടെ
പരിഹാസ ചിരിയിൽ
ചോര വാർന്ന
ഏതോ ഹൃദയം
വിങ്ങി കരയുന്നുമുണ്ട്

Tuesday, October 8, 2013

പരിണാമം

പരിണാമം

പരിണാമ  സിദ്ധാന്ത  വായിച്ച്
പഠിച്ച്   വിശ്വസിച്ച്  പോയത്
കൊണ്ടൊന്നും  അല്ലെങ്കിലും
പുനർജന്മത്തിലും മുജ്ജന്മത്തിലും
    ഞാനും വിശ്വസിച്ചിരുന്നില്ല 
പള്ളിക്കൂടത്തിലെ പോകാത്ത ഞാൻ
അല്ലെങ്കിലും  അതെല്ലാം 
എവിടുന്ന്  പഠിക്ക്യാൻ

മൂന്നാലു വീട്ടിൽ കയറി ഇറങ്ങി
കാര്യായൊന്നും തടയാതെ
കന്നിമാസ  വിശപ്പും 
ദാഹവും  സഹിക്കാതെ
നിരത്തിൽ  എത്തിയതായിരുന്നു.

എന്റെ  ഹൃദയ  മിടിപ്പ് കൂട്ടിക്കൊണ്ട്
വിശപ്പും  ദാഹവും മറന്ന്  പോകുമാറ്
നിരത്തിന്റെ  എതിർ വശത്ത് 
എന്നെയും നോക്കി കണ്ണീറുക്കി
വാലു  താഴ്ത്തി നാണം  മറയ്ക്കാൻ 
പെടാപ്പാട് പെട്ട ശൃഗാര  ചിരിയിൽ
ചീറി പാഞ്ഞ് വരുന്ന  പാണ്ടി ലോറി 
ശ്രദ്ധിക്കാതെ  ഓടിയണയവേ
മൂന്ന്  തവണ  ഉരുണ്ട്
നാലു തവണ  മോങ്ങി
ഞാൻ നിരത്തിലും 
ലോറി അതിന്റെ  പാട്ടിനും  
സംഗതി പന്തിയല്ലെന്നറിഞ്ഞ 
അവൾ  അവളുടെ പാട്ടിനും പോയപ്പോൾ

ജീവന്റെ  അവസാന  ശ്വാസത്തിനും
മരണത്തിനും ഇടയിൽ
പതിവു പോലെ ദൈവം
എനിയ്ക്കും തന്നു  മുജ്ജന്മം
  കാണാൻ  ഒരവസരം !!

ആദ്യ  ഷോട്ടിൽ കാണിച്ചു ഭവാൻ
ചീറിപ്പാഞ്ഞ് വരുന്ന 
ചുവന്ന  ലൈറ്റിട്ട   കാറിൽ
ഞാനല്ലോ ഇരിക്കുന്നതും
എന്റെ  കാറിനു മുന്നിലും
പിന്നിലുമല്ലോ കാക്കിധാരികൾ
ജീപ്പിലായ്  പായുന്നതും !

രണ്ടാ  ഷോട്ടിലായ്  കാണിച്ചു ഭവാൻ
ഏതാണ്ടൊക്കെ  പറഞ്ഞ് 
എന്തെല്ലാമോ കൊടിയുമായി
എന്തെല്ലാമോ മുദ്രാവാക്യം വിളിച്ച്
എന്റെ കാറു  തടയാൻ വരും
  ഏതെല്ലാമോ  തെണ്ടി പിള്ളാരെ 
കാച്ചിക്കളയാൻ ഞാനല്ലോ  പറയുന്നതും !

മൂന്നാം ഷോട്ടിലായ് കാണിച്ചു ഭവാൻ
കാട്ടിൽ  പട്ടിണിയാണെന്നറിഞ്ഞതും
നാട്ടിൽ  പുട്ടടിക്കാൻ  വകയുണ്ടാക്കാൻ
നോട്ടിൻ  കെട്ടുകൾ  കൈക്കലാക്കാൻ
പാട്ടും കൂത്തുമായ്  ചെന്നതും
ഞാൻ  താനല്ലയോ കൃത്യമായ്

ഇനിയും  കാണണ്ട താൻ കൂടുതൽ
ഈച്ചയും പൂച്ചയുമായിനിയും ജനിക്കാൻ
മരിക്കൻ നീ  പട്ടീ  വേഗം
സമയമില്ലെന്നോതീ ഭവാൻ !
കണ്ണിൽ  ഇരുൾ കയറി മെല്ലെ
ലയിച്ചും  മരിക്കാൻ   ഞാനിരിക്കുന്നു
അനന്തമഞ്ജ്യാതമാമീ പ്രകൃതിയിൽ   !!

ഒടുവിൽ കിട്ടിയ വാർത്ത

ഒടുവിൽ കിട്ടിയ വാർത്ത

തീ തുപ്പിയ വസന്ത
മോഹങ്ങൾക്കൊടുവിലും
ചുമച്ച് ചോര തുപ്പി
വയസ്സൻ ജനാധിപത്യം
ഏന്തി വലിഞ്ഞ് നടക്കുന്നത് ,

പുത്തൻ പ്രതീക്ഷയുടെ
നറു മണം വിടർത്തിയ
മുല്ല പൂക്കളിൽ
ചോര പൊടിയുന്നത് ,

അടിമകൾക്ക് മോചനം
നൽകിയവരും പിന്മുറക്കാരും
ലോകം കാൽ കീഴിലാക്കാൻ
ഒടുങ്ങാതെ വെമ്പുന്നത്,

ഇന്നും വറ്റാത്ത ശീത
സമരത്തിന്റെ ചൂടിൽ
ഒരുകിയൊലിച്ച്
അലസിപ്പോയ സമാധാന
ഗർഭ ശ്രമങ്ങളും .

Saturday, October 5, 2013

എന്തേയിങ്ങനെ...



രണ്ടും  പൂക്കളല്ലെ,
  .മുള്ളുകൾ  ഉള്ളതല്ലേ
പൂവും  ചുവന്നതല്ലേ.
എന്നിട്ടും  അഹങ്കാരിയായ|
അവളെ  മാത്രം 
   സുഗന്ധം നൽകി 
ചെമ്പനിനീർ  പൂവും
പാവം എന്നെയൊരു
മുരിക്കിൻ പൂവുമാക്കാൻ
നിനക്ക്  തോന്നിയല്ലോ

Tuesday, September 10, 2013

അനന്തരം

അനന്തരം

ആർക്കെല്ലാമോ വേണ്ടി
കത്തിയും പൊട്ടിയും
കരിഞ്ഞു പോയ ജീവിതങ്ങൾ കണ്ട്
മനം മടുത്തപ്പോൾ
തലയിൽ വെളിച്ച കയറിയ
വെടിമരുന്നിനു ബോധോദയം ,

വിനാശ പ്രതിബദ്ധതയുടെ
പാശ ബന്ധനം സ്വയം നീക്കി
ഉപ്പ് സ്വന്തം  ജീവിതത്തിലേക്കും
കരി കനലിലേക്കും
ഗന്ധകം മണ്ണീലേക്കും
മെല്ലെ അലിഞ്ഞ് ചേർന്നു.

Tuesday, September 3, 2013

സന്തോഷം സർ

സന്തോഷം  സർ

നാട്ടിലിപ്പോൾ   തേനും പാലും ഒഴുക്കുന്നവർ  ഒരുപാടുണ്ടത്രേ .പാലും  പഴവും പോരെങ്കിൽ ചോറും കറിയും ഞാൻ  നൽകാം   എന്നാരെല്ലാമോ  പാടുന്നതേറ്റ് പാടി മോഹിച്ച് ബാല്ല്യത്തിൽ നിന്നും കൊതിയോടെ  വളർന്ന് ചോറിനും കറിയ്ക്കുമായ്  ഈ നഗരത്തിരക്കിലേക്ക്   കുടിയേറപ്പെട്ട  അനേകരിൽ ഒരുരുവനാണു ഞാനും, നഗരാരവങ്ങളിൽ പെട്ടു പോയ കാതുകൾ കൂർപ്പിച്ചും ,കണ്ണു  മഞ്ഞളിക്കുന്ന പ്രൌഡ ജാഡപ്രഭകൾ   ഒരു  പാട്  കണ്ടിട്ടും, നേർത്തൊരു  ശംഖ  നാദത്തിനായോ കാറ്റിലുലയാതെ   കത്തി നിൽക്കുന്നൊരു  ചെറു  തിരിയ്ക്കായോ  അറിയാതിപ്പോളും മനസ്സിനെ   അകലങ്ങളിലേക്ക്  വെറുതെ പായിക്കാറുണ്ടിപ്പോളും . എന്നിട്ടും  ബർമുഡയുമുടുത്ത്   നഗരത്തിലലയാൻ വിധിക്കപ്പെട്ടൊരു  ഗ്രാമീണനാണു ഞാൻ  . ശ്രേഷ്ഠ  ഭാഷയുടെ  തലയിൽ കയറിയിരുന്നു നിങ്ങൾക്ക്    ഞങ്ങളുടെ  മക്കളുടെ ഉച്ഛാരണ  ശുദ്ധിയെ  പരിഹസിക്കാം വേഷ  വിധാനങ്ങളെ  വിമർശിക്കാം.പരിഭവമില്ല  ആരൊടും .എങ്കിലും  മലയാളം  അറിയുന്നവർക്കേ   സർക്കാർ  ജോലി നൽകൂ എന്ന  തീരുമാനം   ആരെല്ലാമോ  പറഞ്ഞു  കേട്ടു...സന്തോഷം സർക്കാർ സർ.  ആദ്യം  ജോലി നൽകാതെ  ഞങ്ങലെ  നാട്ടിൽ നിന്നും  ആറ്റിയോടിച്ചു,  ഇപ്പോൾ  ഞങ്ങളുടെ  വരും  തലമുറയ്ക്കും  അവിടെ   ജീവിച്ച് പോകാൻ  (  അങ്ങനെ   മിക്ക  പ്രവസി  മക്കളും  ആഗ്രഹിക്കുന്നില്ലാ ) ആഗ്രഹം  തോന്നിയാൽ  അതും  തടയണം....  നന്നായി  സർ..കലക്കൻ  തീരുമാനം.

Saturday, July 20, 2013

ചിറകടികള്‍...



ചാരങ്ങളില്‍  നിന്നും
ചിറകടിച്ച് വീശി
ഉയിര്‍ത്തെഴുനേല്‍ക്കുന്ന
ഒരു  പക്ഷിയുണ്ടത്രേ

അതിമോഹങ്ങളുടെ
ആവര്‍ത്തനങ്ങളില്‍

ആരൊ കെട്ടിപടുത്ത 
പെരും നുണയാണത്


ചുണ്ട്  വക്രിച്ച് നിറമില്ലാ
കാഴ്ചകളിലേക്ക്  നോക്കി
എനിയ്ക്കത്  കേള്‍ക്കുമ്പോള്‍
ചിരിയാണു വരുന്നത്

ഇല്ലാ,  നമ്മളെ  രക്ഷിക്കാന്‍ 
 ആരും വന്നിരുന്നില്ല
നമ്മളില്‍  നിന്ന്  പോലും
ആരുമിനി  വരാനില്ല.

ഉയിരിന്‍ പോരാട്ടമാണിത്
ഉയിര്‍ത്തെഴുനേല്‍പ്പ്
കഥകള്‍ക്ക്  ഇനിയും
അന്ത്യകൂദാശ  ചൊല്ലാം

Monday, July 15, 2013

വാഴേ..!!

വാഴേ..!!

വല്ലപ്പോളും എനിയ്ക്കും
ചമ്രം പടിഞ്ഞിരുന്നു
ചുടുചോര്‍ വിളമ്പി
കഴിക്കാന്‍ ഒരു നാക്കില,

മെഴുക്കു പുരട്ടി മെല്ലെ
ഇളക്കി എടുത്ത്
കഞ്ഞിയ്ക്ക് കൂട്ടാന്‍
ഒരു പടല പച്ചക്കായ,

തെളിഞ ചിരിപോല്‍
മക്കള്‍ക്ക് കൊടുക്കാന്‍
ആത്മസമര്‍പ്പണത്തിന്റെ
മധുരം നിറഞ്ഞ കുറച്ച് പഴം,

കൊതിച്ചതാണിതെല്ലാം,
എങ്കിലും എന്റെ വാഴേ,
അവസാനം ഇങ്ങനെ
മൂന്നാലു വാഴക്കന്നുകളും തന്ന്,
പാളികള്‍ പൊളിച്ചെടുത്ത്
ഉള്ളിലെ വെളുത്ത കാമ്പും
എന്നെക്കൊണ്ട് കഴിപ്പിച്ചല്ലോ.

Tuesday, July 2, 2013

ഞാനിപ്പോളും....

ഞാനിപ്പോളും....

ഇല്ല, ഒന്നും  മറന്നിട്ടില്ല
ഞാൻ പോലുമറിയാതെ
ഓരോ  പദചലനത്തിലും
മിഴിയനക്കത്തിലും,
നീയെൻ  മനസ്സിൽ
സ്നേഹ  ചിത്രങ്ങൾ
വരയ്ക്കവേ, മോഹത്തിൻ
നഷ്ട  സ്വപ്നങ്ങൾ  രചിക്കവേ
ഒന്നും മറന്നിട്ടില്ല ഞാൻ .

ശരത്കാല  സന്ധ്യകൾ
കുങ്കുമം ചാർത്തിയ
തുടുത്ത കവിൾത്തടം,
എനിക്കായ്   മാത്രം 
തിളങ്ങിയ  നാൾകളും

മഞ്ഞു മലകളുടെ
താഴ്വാരങ്ങളിൽ
മുട്ടിയുരുമ്മിയിരുന്നപ്പോൾ
  നീയെനിക്കേകിയ
സ്നേഹ  ചുംബനങ്ങളും

ചുടു നിശ്വാസങ്ങളിൽ
ഹിമ  കണം പോലെ
ഉരുകിയ  പരിഭവങ്ങളും

ഇറുകെ  പുണർന്ന്
  കെട്ടി മറുയുമ്പോൾ 
നാണിച്ച്  തല 
താഴ്ത്തിയ  കറുകപ്പുല്ലുകളും

ഒന്നും  മറന്നിട്ടില്ല,
നോക്കൂ , ഞാനിപ്പോളും
നിന്റെ ജ്യാമിതീയ 
രൂപ ഭാവങ്ങളുടെ
ക്ഷേത്ര  ഗണിതത്തിലും.

എന്നിട്ടും, സഖീ
 ഉടലളവുകളുടെ 
ത്രിമാനതയ്ക്കുമപ്പുറം
നിന്റെ സൂക്ഷ്മ  സ്ഥൂല
മനസ്സിൻ  പ്രപഞ്ചത്തിൽ
ഞാനില്ലാതെ  പോയെന്നോ ?
  അറിയാതെ  പോയെന്നോ  
നീയെൻ  മനസ്സിനെ ?





Saturday, June 29, 2013

എന്റെ പൂവേ...!

 എന്റെ  പൂവേ...!

കൊഴുപ്പില്ലായ്മയാൽ
 മുഴുത്ത എത്രയോ
വിദഗ്ദ സാക്ഷ്യപത്രങ്ങൾ
കണ്ട്  മോഹിച്ചാണു
ദിവസവും   നിന്നെ
താലോലിച്ചാട്ടി
സ്നേഹപാനം നടത്തുന്നത്
ഒടുവിൽ നീയും
 എന്നെ വഞ്ചിക്കുമോ
എന്റെ  സൂര്യകാന്തിപ്പൂവേ

Friday, June 14, 2013

മാങ്ങാ പഴുപ്പിക്കുമ്പോൾ

മാങ്ങാ  പഴുപ്പിക്കുമ്പോൾ

അവരൊരുമിച്ചായിരുന്നു
മാങ്ങ  പഴുപ്പിക്കാൻ വെച്ചത്
ബൂർഷ്വാ   പരിഷ്കരണ  വാദിയും
പുരോഗമന  വാദിയും!!

മൂത്തു വിളഞ്ഞ   മാങ്ങ 
ചാക്കിൽ  കെട്ടി
പുഞ്ചിരി  തൂകി
ബൂർഷ്വാ  പരിഷ്കരണവാദി,

കാണാൻ  വലുതെങ്കിലും
ഇളയ  മാങ്ങകൾ  ചാക്കിലാക്കി
ആത്മ  വിശ്വാസത്തോടെ
പുരോഗമനവാദിയും ,

മൂവാണ്ടൻ  മാവിന്റെ 
ഗുണ  ഗണങ്ങളും,
മാമ്പഴ  പുളിശ്ശേരിയുടെ
  ഓർമ്മകളും പങ്കു വെച്ച് 
ബൂർഷ്വാ  പരിഷ്കരണ  വാദി,

നാട്ടുമാവിന്റെ  നന്മയും
മാവിലയുടെ  ഔഷധ  ഗുണങ്ങളും
   വർണ്ണിച്ച്  പുരോഗമന  വാദിയും ,
 
ഞാനാണു  പുരോഗമന  വാദിയെന്ന് 
ബൂർഷാ  പരിഷ്കരണ  വാദിയും
നീയാണു  ബൂർഷാ  പരിഷ്കരണ വാദിയെന്ന്
പുരോഗമനവാദിയും    തർക്കിച്ച് 
കൊടുമ്പിരിക്കൊള്ളുന്നതിനിടയിൽ
ആ  ദിവസം  വന്നണഞ്ഞു

രണ്ടാളും ചാക്കഴിച്ചു നോക്കി
അഴുകിയ  മാങ്ങകൾ
അവരെ  നോക്കി  കരഞ്ഞു. 
നീയിപ്പോൾ ഞാനാണെന്നും,   
 ഞാനിപ്പോൾ  നീയാണെന്നും 
ചർച്ചകൾ  വീണ്ടും പുരോഗമിക്കവേ  ,
വൈരുദ്ധ്യാത്മക  ഭൌതിക  വാദം
വായിച്ച് പണ്ടേ  ചിരിച്ച്  മണ്ണു കപ്പിയ
നാണ്വാർ  അത് കണ്ട്  
വീണ്ടും ചിരിച്ച് മരിച്ചു

Friday, May 31, 2013

അവസ്ഥാന്തരങ്ങൾ !!

അവസ്ഥാന്തരങ്ങൾ   !!

ദ്രവിച്ച   ഡയറിത്താളുകളിലും
നിറം മങ്ങിയ ചില്ലലമാരയിൽ 
പലപ്പോളായി  ചുരുട്ടികൂട്ടിയിട്ട
മഷി പടർന്ന കടലാസിലും
അവളുടെ  കണ്ണുകൾ
പരിഭ്രാന്തിയോടെ  പരതി നടന്നു


ഒടുവിൽ , ആർത്തവ  രക്തം 
ചാലിച്ച ആർജ്ജവത്തിന്റെ 
അക്ഷരകൂട്ടങ്ങളും,

ശിശിര  രാവിന്റെ  കുളിരിൽ
പാഴ്മുളം  തണ്ടിൽ കാറ്റ്
മുരളിയൂതുന്നതോർത്ത്
കൊതിച്ച  താഴ്വാരങ്ങളും,

കരിമ്പാറക്കെട്ടുകൾക്കിടയിൽ
കിനിഞ്ഞ നീരുറവകളുടെ
മോഹഭംഗ നെടുവീർപ്പുകളും,

ഉൾപ്പുളകങ്ങളുടെ വഴുവഴുപ്പിൽ
എവിടെയെല്ലാമോ  കൊണ്ട് കയറുന്ന
മെലിഞ്ഞ് നീണ്ട  വിരലുകളും,

കിടക്കവിരിയിലെ   നനവായി
ഇരുട്ടിൽ കരഞ്ഞൊടുങ്ങിയ
ഉപ്പുരസമുള്ള   വിയർപ്പിന്റെ
  ദാമ്പത്യ  കലഹവും ,

എല്ലാം  പെറുക്കികൂട്ടി
കടലാസു  തുണ്ടുകളാക്കി
 നെഞ്ചോട്  ചേർത്ത്
അവൾ പുറത്തേക്കോടി.

നിറം  മങ്ങിയ  ശംഖ്  മാലയ്ക്കും
  തിളക്കം നഷ്ടമായ കല്ലു  കമ്മലിനും
പഴയ  കോട്ടൺ  സാരിക്കുമൊപ്പം
 കായലിലേക്ക് വലിച്ചെറിഞ്ഞ്
മനസ്സിൽ മന്ത്രിച്ചു  ,വേണ്ട,  
ഒന്നും മകൾ  വായിക്കരുത് !

അപ്പോൾ  ആകാശം
പെട്ടന്ന്  മേഘാവൃതമായി
മനസ്സിലെ  കൊടുങ്കാറ്റിനൊപ്പം
  കോരിച്ചൊരിയുന്ന   മഴയിൽ
നനഞ്ഞ് കുതിർന്ന് കുളീർന്ന്
വീട്ടിലേക്ക് നടക്കുന്നതിനിടയിൽ
  മനസ്സ് മെല്ലെ  വിതുമ്പി ,

ഈ മഴയാണു  സത്യം,
ഈ  കുളിരാണു  സത്യം,
ഈ പ്രകൃതിയാണു  സത്യം,
അക്ഷരങ്ങളാൽ  പെരുന്നുണയുടെ 
ചുഴലിക്കാറ്റ്   തീർത്ത് 
ചൂളം വിളിച്ച  ഞാൻ
വെറുമൊരു പെരുങ്കള്ളീ...!

Thursday, May 30, 2013

സ്നേഹപൂര്‍വ്വം ...

ഇപ്പോള്‍ എനിയ്ക്ക്  ഉറപ്പുണ്ട്
എന്റെ സ്വപ്നങ്ങളെല്ലാം
സഫലമാകുമെന്ന്,

  രാം രാജ്  ബനിയനും
അണ്ടര്‍ വെയറും
ഞാനും ധരിച്ചിട്ടുണ്ടല്ലോ,

മൂന്നാര്‍  കാറ്ററിംഗ് 
കോളേജില്‍ പഠിച്ചതിനാല്‍
ജോലിയും ഉറപ്പ്,

ഇന്നലെ  തന്നെ
സുഖകര   ദാമ്പത്യത്തിനു
കുറച്ച് ഹൃദയാമൃതവും
വാങ്ങിയിട്ടുണ്ട്,

എന്നിട്ടും നീ
  എന്റടുത്തേക്ക് വരാൻ
എന്താണു  മടിക്കുന്നത്

Monday, May 20, 2013

 നിത്യ  പൂജ

അവളുടെ വീട്ടിൽ
ഓട്ടുരുളിയും
നിലവിളക്കും
പൊന്നിൻ നിറമുള്ള 
വാൽ കിണ്ടിയും ഇല്ല .

വലിയ  കസവുള്ള  ചേലയില്ലാ
മുല്ലയില്ലാ മുറ്റത്ത് പൂക്കളില്ലാ,
അവൾക്കറിയില്ല
കദളിപ്പഴവും  ഞാലിപ്പൂവനും
പാൽ‌പ്പായസവും  നവനീതവും ,

എന്നിട്ടും അവൾ
ബ്രഹ്മ മുഹൂർത്തത്തിൽ
ഉണർന്ന്  അഗ്നി  തെളിയിച്ച്
ധൂപത്തിലലിഞ്ഞു  ചേർന്ന്
അടുക്കളയിൽ പൊങ്കാലയിടും
 
അതുകഴിഞ്ഞ്
സൂര്യ ,   വായു ദേവരുടെ
അനുഗ്രഹത്താൽ
  പൊരിഞ്ഞ് വെന്ത്
നിത്യപൂജയുടെ
 പൊടിയിലമരാൻ
നടന്നും  ഓടിയും
  കരിങ്കൽ ക്വാറിയിലേക്കും



ദീനം വന്നു ചത്ത
  കെട്ട്യോന്റെ മുന്നിൽ
  ഒരിക്കലവളും മാറത്തടിച്ച്
 അലമുറയിട്ട് കരഞ്ഞത്
എന്റെ  ഭഗവാനേ
എന്നായിരുന്നത്രേ

എന്തിനായ് ....?

   എന്തിനായ്   ....?

ദൈന്യതയുടെ അടുപ്പിൽ
ഉറുമ്പുകൾ  ചാലുകീറുന്നതും
നോക്കിയിരുന്നു  തളർന്ന
ഞാനെന്തിനു ഇനിയും
നിന്റെ ദിവ്യാത്ഭുതങ്ങളിൽ
വെറുതെ വിശ്വസിക്കണം

അശാന്തിയുടെ  നിഴലുകൾ
തെരുവോരങ്ങളിൽ
ഇരുൾ പരത്തുമ്പോൾ
ഇനിയും  ഞാനെന്തിനു
നിന്റെ  തിരുനാമങ്ങൾ 
ചൊല്ലിയലയണം

നിറം മങ്ങിയ ചില്ലലമാരയിലെ
വേദ  പുസ്തകത്തിന്റെ
കനത്ത  താളുകൾക്കുള്ളിൽ
ഭീരുവിനെ  പോലെ 
ഒളിച്ചിരിക്കാതെ
പുറത്ത്  വരൂ

വറുതിയുടെ   പാടങ്ങളിലേക്ക്
കനൽ  വിരിയുന്ന  ഖനികളിലേക്ക്
വിയർപ്പിന്റെ  ഉപ്പു  പാടങ്ങളിലേക്ക്
നീ  ഇറങ്ങി  വരുന്നതും  കാത്ത്
ഞാനവിടെ  ഉണ്ടാകും
നിന്നെ  ദൈവമേയെന്നു
വിളിച്ച്  പൂജിക്കാൻ
ആ  തൃപാദങ്ങളിൽ  
  തല  കുമ്പിട്ട്  മാപ്പിരക്കാൻ








Monday, May 13, 2013

അതിവേഗം ബഹുദൂരം...

അതിവേഗം   ബഹുദൂരം...

എനിക്കിപ്പോളും  ഓർമ്മയുണ്ട്
ദിലീപനും  മനോജനും
ഹരിദാസനും  ഗീതയും
ലതയും  പുഷ്പയും
 എന്റെ  കൂടെ 
പഠിച്ചവർ തന്നെ.
ഇന്നവർ  വീണ്ടും 
സ്കൂളിലേക്ക് പോവുകയാണ്
സോനു  നായർ
മീനാ നമ്പൂതിരി
ഷെർലി പിള്ള
ബിനു മേനോൻ
ആൻസി  കുറുപ്പ്
ഷിജു നമ്പ്യാർ
എന്നീ  മക്കളുടെ
കയ്യും  പിടിച്ച് 

Saturday, May 4, 2013

താറാവു ചരിതം

താറാവു  ചരിതം

ഞാനിടും  പൊന്മുട്ടയാലല്ലൊയീ
തട്ടാൻ  സമ്പന്നനായിടുന്നു  നിത്യം
എന്നൊർത്തൊരാത്താറാവമ്മയോ
കരുതീയുള്ളിൽ  കുശുമ്പുമായ്
സുഖിച്ചീടേണ്ടെൻ  മുട്ടയാലിനിയാ
പഹയനെന്നോർത്തൂ മനസ്സിലും
പിന്നീടാത്താറാവിട്ടില്ല കാഷ്ടമല്ലാതെ
മുട്ടയൊന്നുമേ  കഷ്ടം,നഷ്ടമാ
 തട്ടാനിരിക്കട്ടെയെന്നൂറിച്ചിരിച്ചൂ 
ദുഷ്ടയാം  താറാവമ്മ ദിനം ദിനം
വയറുവീർത്തു തളർന്നതിനൊടുവിലായ്
കരുതീ  താറാവമ്മ   മുട്ടയിട്ടിടാം
നാളെ മുതലല്ലെങ്കിലാകേയലമ്പായിടാം
ഞെട്ടലോടറിഞ്ഞ്ജൂ  താറാവമ്മ 
മുട്ടയൊന്നുമേയില്ലായുള്ളിൽ
വെറുതേ വീർത്തിരിക്കുന്നാ വയറു
മാത്രമായാകെ  പരിഭ്രമിച്ചോടി
തപസ്സിനായ്  പക്ഷി  രാജനാം 
ഗരുഡനെ    ധ്യാനിച്ചിടാൻ
ചിറകടിച്ചൊടുവിലെത്തീ
ഗരുഡൻ മുന്നിൽ  ചൊല്ലീ
കഥകൾ  കദനങ്ങളായ്  പക്ഷിയും
മണ്ടീ നീ കേൾക്കാ  പ്രകൃതി  തൻ വരമാണു
നീയസൂയയാൽ വേണ്ടെന്നു വെച്ചതും
മേലിൽ നിനക്കാവില്ലാ‍ാ  സുകൃതം
മച്ചിയായിരുന്നോളുക  മരിക്കും  വരെ
തന്നാലാർക്കെങ്കിലും ഗുണം  വരുവിലതു
തന്നെയാണുത്തമ  ധർമ്മമെന്നു മറന്നു
നീയെന്നോതിയപ്രത്യക്ഷനായ് രാജനും
ചെറുതേങ്ങലോടാ  പക്ഷിയും വൃഥാ.
തട്ടാനിപ്പോളും വാഴുന്നു തൻ  വീട്ടിലായ്
പൊൻ മുട്ടയില്ലെങ്കിലും സുഖ  സുഭിക്ഷമായ്

Thursday, May 2, 2013

അനുഭവങ്ങൾ പാളിച്ചകൾ

  പറ്റിച്ചേ.....

കമ്പൂട്ടർ  വാങ്ങിയ  കാലം ,  ബ്രൊഡ്  ബാന്റ്  ഒന്നും കണ്ട് പിടിച്ചിട്ടില്ലാ,  ബി  എസ്  എൻ  എൽ   ആപ്പീസിൽ പോയി  നൂറ്റി  ഇരുപത്തിയഞ്ച്  രൂപയ്ക്ക്  ഒരു കൂപ്പൺ  വാങ്ങി    ഡയലപ്പ്  ആക്ക്റ്റീവ്  ചെയ്താണു നെറ്റ്  ഉപയോഗം  ,  എതാണു മണിക്കൂർ  ആണു  നൂറ്റി  ഇരുപത്തഞ്ച്  രൂപ  കൊടുത്താൽ  ലഭിക്കുക,  വല്ല എ  മെയിലോ  മറ്റോ  ഉണ്ടോന്ന് നോക്കി  അത്  സേവ്  ചെയ്തോ  കോപ്പി  ചെയ്തോ  ഉടൻ  നെറ്റ്  ഓഫ്ഫ്  ചെയ്യണം...വായിക്കാനും മറുപടി  ഇടാനും  ഒന്നു നെറ്റ്  ഓൺ  ചെയ്ത് വെച്ച്  കൊണ്ട്  പറ്റില്ലാ,  കാശങ്ങ്  പോകും, എന്നാലും 125  രൂപായ്ക്ക് ആക്റ്റിവേറ്റ്  ചെയ്താൽ ആ  കാശ്  തീരുന്നത്വരെ   (  ഗൾഫീന്ന് വന്ന  ഭർത്താക്കന്മാരെ  പോലെ    എന്നു മുരളിയെട്ടന്റെ  ഉദാഹരണം  )  അതിന്റെ  മുന്നിൽ  തന്നെ ചുറ്റി  പറ്റി  ഇരുന്നാലേ ചേട്ടനു  സമാധാനം  ആകൂ.  അന്നു  ഹരിശ്രീ ഒന്നും  ഇല്ല ,  ഓർകൂട്ട്  തന്നെ  എന്താന്നറിയില്ല. പിന്നെയും  കുറേ  കഴിഞ്ഞാണു  ഓർകൂട്ടിൽ  അക്കൌണ്ട് ഉണ്ടാക്കിയത്...മലയാളം എഴുതാൻ ഉള്ള  ഫോണ്ടും   രീതിയും  എല്ലാം  അവിടെ നിന്നു  പരിചയപ്പെട്ട  ഏതോ  സ്നേഹിതൻ  തന്നെ   അയച്ച്  കൊടുത്തതായിരുന്നു. നാട്ടിൽ  ഉള്ള  ആളുകളെ  എല്ലാം  ആഡ്  ചെയ്യുക    അവർക്ക്  ഗ്രീറ്റിംഗ്സ്  അയക്കുക  സ്ക്രാപ്പയക്കുക  എന്നിവയാണു  പ്രധാന  വിനോദം..   ഗൂഗിൾ  ചാറ്റ്  കൂടെ  മെല്ലെ  വന്നതൊടെ  ആളു  ചാറ്റ്  ചെയ്ത്  ഇരിക്കലായി  ,  ആഴ്ചക്കു മൂന്നും  നാലും  തവണ    ബി എസ്  എൻ  എൽ  ആപ്പീസിൽ പൊയി  കാശടച്ച്  ഡയലപ്പ്  ഉണ്ടാക്കും  2  ദിവസം  നിക്കില്ലാ  അത്  തീരും,  ഒപ്പം  അവിടെ നിന്നും  പരിചയപ്പെട്ട്  ഫൊൺ  നമ്പർ വാങ്ങിയ  സ്ത്രീകളോട്  കത്തിവെപ്പും..ആ  വകയിലും  കളയും കുറെ  കാശ്.  ഏതായാലും  ഒരു  പണി കൊടുത്തില്ലെങ്കിൽ  ശര്യാവില്ലാന്നെനിക്കും  തോന്നി.കൂട്ടത്തിൽ   ഏട്ടൻ കൂടുതലായും  സംസാരിക്കുന്ന   ഒരു  പെണ്ണുണ്ടായിരുന്നു,  ചാറ്റ്  പോരാത്തതിനു  ഫോൺ  സംസാരവും..പണി കൊടുക്കാതെ  രക്ഷയില്ലാന്നു ഞാൻ  തീരുമാനിച്ചു.   പുറത്ത്  പോയി  വന്ന  ചേട്ടന്റെ  മുഖത്തൊരു  മ്ലാണത..എനിക്കു  കാര്യം മനസ്സിലായി.. “ എന്താ  ചേട്ടാ  സുഖമില്ലെ  “ഞാൻ  ചോദിച്ചു..“ഏയ് ഒന്നും  ഇല്ലാന്നു “മറുപടി, എന്നാലും  ആമുഖം കണ്ടാലറിയാം  ആകെ  ജിഞ്ചർ കടിച്ച  മങ്കിയെ  പോലെ  ഉണ്ട്. കുറച്ച്  കഴിഞ്ഞപ്പോൾ  മൂപ്പർ എന്റെ  അടുത്തേക്ക്  വന്നു  അടുക്കളയിലേക്ക്,  എന്നോട്  പൊതുവെ  ഒന്നും ഒളിച്ച്  വെക്കാറില്ലാ , അതോണ്ട് ഇതും  പറയും  എന്നെനിക്കുറപ്പായിരുന്നു.“.അത്  ..സ്വപ്നെ   ഞാൻ  ഫോൺ  വിളിക്കുന്ന......അവളില്ലേ ..  അവളെ  ഞാൻ  ഇന്നു ഫോൺ ചെയ്ത്  ആകെ  പ്രശ്നായി. “ അയ്യോ  എന്തുപറ്റീ  എന്നു  ഞാൻ ചോദിച്ചു.  “ ഞാൻ  അവളാന്നു കരുതി  ഭയങ്കര  ലോഗ്യത്തിൽ ഫോൺ  ചെയ്തതായിരുന്നു,  ഈ  ബി  എസ്  എൻ   എല്ലിനെയൊന്നും  വിശ്വസിക്കാൻ  പറ്റില്ലാ  ചില  സമയത്ത്  നമ്മളു വിളിക്കുന്ന  ആളിനല്ലാ  കിട്ട്വാന്നു  തോന്നുന്നു..വേറെ ഏതോ  സ്ത്രീയാ  ഫോൺ  എടുത്തേ..ഞാൻ  ആകെ  ചമ്മി. “   ഉൾലിൽ  ചിരി വന്നെങ്കിലും ഞാൻ  ഒന്നും  പറഞ്ഞില്ലാ,  രണ്ട്  ദിവസം  കഴിഞ്ഞ് വീണ്ടും  അതേ  അവസ്ഥ, ഇത്തവണ  ചമ്മുകയല്ലാ  അങ്ങേ തലയ്ക്കൽ  നിന്നും നല്ല   തെറി കേട്ട  ലക്ഷണം ഉണ്ട്.അതോടെ  ആ വിളി നിന്നു.  പിന്നെ   കുറച്ച്  കാലം കഴിഞ്ഞപ്പൊൾ  ഹരിശ്രീ ആയി  പേരായി  പേരു  ദൊഷമായി അങ്ങിനെ അങ്ങിനെ  കാലം മുന്നൊട്ട് പോയി,എന്നോട്  രഹസ്യം ഒന്നും ഒളിക്കാത്ത  ആളായതൊണ്ട് ഞാൻ  പറഞ്ഞു. “ അന്നെ  ആ പെണ്ണിന്റെ  ഫോൺ  നമ്പർ സേവ്  ചെയ്ത് വെച്ചതിൽ  അവസാന  അക്കം ഞാനായിരുന്നു മാറ്റി വെച്ചത്..ഒരു പണി  തരാൻ  തന്നെ  ചെയ്തതാ..അല്ലാതെ   ബി  എസ്  എൻ  എല്ലിന്റെ  കുഴപ്പം  ഒന്നും  അല്ലാ“.. അന്നെന്നെ  മൂപ്പരു വിളിച്ച  ചീത്ത  ഇവിടെ  പറയാൻ കൊള്ളില്ലാ  മലയാള  ഭാഷയ്ക്ക് മഹാ സംഭാവന  ആകാവുന്ന    അതുവരെ ഞാൻ  കേട്ടിട്ടില്ലാത്ത  കുറേ  വാക്ക്....!!

Monday, April 15, 2013

ചെറുപ്പം.



ഇന്നെന്നെ നോക്കി
ദിനവും പരിഹസിക്കുന്നു
ഓണത്തിനും വിഷുവുവിന്നും
വിരുന്നുകാരായി മാത്രം വന്ന
പുട്ടും പഴവും  പിന്നെ
പല  തരം വിഭവങ്ങളും .


തൊണ്ടയിലെവിടെയോ
ഇന്നും കുരുങ്ങി കിടപ്പുണ്ട്
ഉണക്ക  വറ്റും  ഉപ്പും
പച്ച  വെളിച്ചെണ്ണയില്‍
ചേര്‍ത്ത്  കുഴച്ച  ഒരുരുള

 പതിവു ഗോഷ്ടികള്‍ക്കിടയിലും
കണ്ണടിയില്‍ നോക്കി
ദിവസവും ഉറപ്പ് വരുത്താറുണ്ട്
കഴുത്തില്‍ മെല്ലെ  തടവി
ആ ഓര്‍മ്മകള്‍

 പ്രായം സമ്മാനിച്ച
അല്പം  നരയും  ചുളിവും
ഒര്‍മ്മകള്‍ക്കിനിയും
മങ്ങലേല്‍പ്പിച്ചിട്ടില്ല

ഇല്ല  എനിയ്ക്ക് മാറ്റമൊന്നും
അധികം  വന്നിട്ടില്ലാ
നോക്കൂ ഇപ്പോളും ഞാന്‍
വളരെ ചെറുപ്പം  തന്നെ

Sunday, April 7, 2013

കവിതേ.............

കവിതേ.............

കവിതേ,  മണലൂറ്റുകാരുടെ
കയ്യിലകപ്പെട്ടൊരു
പുഴയാണു നീയിപ്പോൾ

ആദ്യം  അവർ  നിന്നെ  വാഴ്ത്തും
 വാനൊളം  പുകഴ്ത്തും,
അപദാനങ്ങൾ  പാടി
 നിന്നെ  അഹങ്കാരിയാക്കും 
കുണുങ്ങി  കുലുങ്ങി
നീ  അവരെ  നിന്റെ ജല
വിശുദ്ധിയിലേക്കു  ക്ഷണിയ്ക്കും

 തഴുകിയും  തലോടിയും
ഓരോ  മണൽ  തരികളും
അവർ വാരിയെടുക്കുമ്പോൾ
ആഴം കൂടുന്നതിൽ നീ  ആഫ്ലാദിക്കും
ഒഴുക്കു  കുറയുന്നതറിയാതെ

ഒറ്റുവിൽ ഓർമ്മയിൽ
  ഒരു  കുളിർ  മാത്രമായി,
മുന്നിലൊരു  നെടുവീർപ്പു പോൽ
  നീ  ഒടുങ്ങുമ്പോൾ
സംരക്ഷകരായി വീണ്ടും  വരും
പണ്ട് നിന്നെ  വിറ്റ്
മണി മാളികകൾ  തീർത്തവർ

Thursday, March 21, 2013

ഒരു വിലാപം...!!

ഒരു വിലാപം...!!

ആകാശ നീലിമയിലെങ്ങുമില്ലേ ,
ആര്‍ദ്രമാം മഴമേഘമൊന്നു പോലും?
ആമോദമായൊന്ന് നിശ്വസിക്കാന്‍,
ആരെങ്കിലും ഒന്ന് ചൊല്ലുകില്ലേ?

പണ്ടൊക്കെ ഞാനെത്ര കണ്ടിരുന്നൂ,
പാലാഴി പോലുള്ള നീര്‍ച്ചാലുകള്‍ !
പാവങ്ങളാം ഞങ്ങളെന്തു ചെയ്തൂ ,
പാരിലീ ദുര്‍ഗ്ഗതി വന്നീടുവാന്‍ !

കാലത്തിനേറ്റ പ്രഹരമാണോ?
കാരുണ്യമില്ലാത്ത കാലമല്ലേ ,
കാരണം ഇല്ലാതെയെല്ലാത്തിനും ,
കലഹം പതിവായ ഭൂമിയല്ലേ !

സൂര്യാ ക്ഷമിയ്ക്കൂ കൃപാകരാ തെല്ലുനേര്‍ ,
സൌമ്യമായ് നീയൊന്നു പുഞ്ചിരിക്കൂ !
സാരഥിയല്ലേ നീയീഭൂമി തന്നുടെ ,
സാരങ്ങളൊക്കെയും ഗ്രാഹ്യമല്ലേ .

ഇല്ലാ ക്ഷമിക്കില്ലയായർക്കദേവന്‍ ,
ഇന്നിന്റെ കലികാല മക്കളോട് .
ഇരവിനെ പകലാക്കി നിങ്ങളെല്ലാം ,
ഈ ഭൂമി നരകമായ് മാറ്റിയില്ലേ ?

വഞ്ചന, പാതകം, മറ്റു ദുഷ്ചെയ്തികള്‍ ,
വമ്പോടെ ചെയ്തതും നീയല്ലെമനിതാ !
വെള്ളവും മാമരക്കാടും മുടിച്ചിട്ട് ,
വാനിനെ നോക്കി കരയുന്ന മനുജാ !!

എനിയെന്തു ബാക്കി വിനാശമായ് ,
എണ്ണിയാല്‍ തീരാത്ത പാപങ്ങളും ,
എള്ളൊളമില്ലാത്ത സ്നേഹവും,നിന്ദയും,
എങ്ങനെ നേടിനീ ചോരാ മനുഷ്യാ ?

താരാട്ടു പാടീയുറക്കിയൊരമ്മയെ ,
താന്‍പോരുകാട്ടി ചവിട്ടിയില്ലേ ?
താരങ്ങള്‍ സാക്ഷിയായ് നിന്ന രാവില്‍ ,
തളിരൊത്ത ബാലയെ വേയ്ചതും നീ !!

എങ്കിലും യാചിപ്പൂ ഞാന്‍ പ്രഭോ ,
എരിതീയണയ്ക്കാന്‍ ക്ഷമിയ്ക്കാന്‍ .
എന്തുണ്ട് പോംവഴി ഒരു മഴയല്ലാതെ ,
എന്നെങ്കിലും നീ കടാക്ഷിക്ക ഞങ്ങളെ .

മനമൊന്ന് കുളിരാന്‍ മദിയ്ക്കാന്‍ ,
മര്‍ത്ത്യന്റെ പാപങ്ങള്‍ കഴുകാന്‍ ,
മനമോടെ നീ വരിക വര്‍ഷമായ് ,
മനമുരുകി ഞാനിതാ കേണിടുന്നൂ !!

Thursday, February 21, 2013

കുട്ടീ നീ അറിയ്ക

കുട്ടീ നീ അറിയ്ക
വീടുവിട്ടിറങ്ങീടവേയോർക്ക
സർവ്വ തന്ത്ര സ്വതന്ത്ര നീ
ശരി തെറ്റുകളെനി
നിന്റെയിഷ്ടം,
കാടും മേടും കടന്നാ
ജീവിത കൊങ്കണപ്പാത
തന്നത്ഭുത തുരങ്ക
നീളങ്ങൾ താണ്ടവേ ,
മറക്കാതിരിക്ക നീ
കൈലാസമാവട്ടേ ലക്ഷ്യം
വൃഥാ മഥുരയിലിറങ്ങി
പെരുവഴി തെണ്ടി
കരയാതിരിക്കണേ !

Thursday, February 14, 2013

സമ്പന്നം

സമ്പന്നം

ഇല്ലായ്മയുടെ
വല്ലാത്തൊരാ വല്ലായ്മയിൽ
കടത്തിലുരുണ്ട്
 ഉണങ്ങി കറുത്തൊരാ
കടുകു  മണിയോളം
ചെറുതായ  മോഹങ്ങളും
വറുതിച്ചട്ടിയിൽ വീണു 
പൊട്ടിത്തെറിക്കും
ദാരിദ്രം

ധാർഷ്ട്യത്തിൻ
വികലമാം വിഴുപ്പലക്കി
 വെറുതെ വെളുപ്പിച്ചും
  അഹങ്കാരവെയിലിൽ
ഉണക്കാനിടും 
മുഴുത്തു കൊഴുത്ത 
ജീർണ്ണ സമ്പന്നത  !!!

Wednesday, February 13, 2013

കടലാസു പൂക്കള്‍



നീയോർക്കുന്നുവോ
ഉച്ചവെയിൽ ചുട്ടുപൊള്ളലില്‍ 
തണല്‍ തേടി വെറുതെ
നമ്മള്‍ നടന്നതും
കടലാസു പൂക്കള്‍
കാറ്റിനോട് കിന്നാരം ചൊല്ലും
കുന്നില്‍ ചെരുവിലൂടെ
കൈകള്‍ കോര്‍ത്ത്
ആർത്ത് ചിരിച്ചോടിയതും
ആരാവും ഈ  ബോഗന്‍ വില്ലകള്‍ക്ക്
കടലാസു പൂവെന്ന  പേരുകള്‍
നല്‍കിയതെന്നും
പ്രണയചോരയില്‍  മുങ്ങിയ
പ്രണയലേഖനങ്ങളും
 ചെറുകടലാസുകളും പുനര്‍ജന്മം
നേടിയതാവുമെന്ന  ഉത്തരവും
 നീ  തന്നെ  പറഞ്ഞ് 
വീണ്ടും ചിരിച്ചതും മറന്നുവോ
ഇന്നിപ്പോള്‍  ചുട്ടുപൊള്ളുന്ന
ഈ വെയിലിലും
എന്നെ ആശ്വസിപ്പിക്കാന്‍ 
നീ  എന്താണു  വരാത്തത്
നോക്കൂ , ഇരു കൈകളും
നീട്ടി പിടിച്ചിപ്പോളും
കണ്ണുകള്‍  ഇറുക്കിയടച്ച്
ഞാനിവിടെ നിൽക്കേ
.എന്തേ നീ എന്റെ  കൈകള്‍
കൂട്ടി പിടിച്ച്  ഓടുന്നില്ലാ
നമ്മള്‍ നെയ്ത സ്വപ്നങ്ങളുടെ
കരിഞ്ഞുണങ്ങി നില്‍ക്കുന്ന
ഈ കടലാസു  പൂക്കള്‍
നീ കാണുന്നില്ലേ,
 എനിയ്ക്ക് നഷ്ടമായ
നമ്മുടെ സ്വപ്നങ്ങള്‍ .

Monday, February 11, 2013

കാഴ്ച്ചകൾ .



വാക്കുകൾക്ക്  മീശമുളച്ച് 
ശബ്ദം  കനത്തപ്പോളാണവ
  വീട്ടിൽ നിന്നുമിറങ്ങി
വൈകുന്നേരങ്ങളിലെ 
പാതയോരത്തിരുന്നത്

നോക്കുകൾ കൂർത്ത് 
നാണം  വന്നപ്പോളാണു
അടക്കം  പറച്ചിലുകൾ
ഒളികണ്ണീടാൻ  പഠിച്ചതും


വാക്കിനും നോക്കിനും
വിലയില്ലാതായപ്പോളാണു
നാക്കിട്ടടിക്കുന്നവർക്കൊന്നും
|നാണമില്ലാതായതും

മാർക്ക്



അറിവില്ലായ്മയുടെ
ഉത്തരകടലാസിൽ
എഴുതിയവനെ തോല്പിച്ച്
  ജയിച്ച് നിൽക്കുന്ന
മാർക്കിട്ടവന്റെ     ചിരി.

ഫ്രഞ്ചും  ജാപ്പാനീസും
എഴുതി  മികവുകാട്ടി
വക്രിച്ച് ചിരിക്കുന്നവന്റെ
അതിബുദ്ധിയ്ക്ക് മുന്നിൽ
പാസ്സ്  മാർക്കിന്റ   മരവിപ്പിൽ
മലയാളാം  എഴുതിയവന്റെ
മഹാ ദയനീയതയും.

അല്ലെങ്കിലും
കുറച്ചെഴുതി കൂടുതൽ
മാർക്കു വാങ്ങുന്ന
പുതു  രീതിയിൽ
ഉപഭാഷയായി നല്ലത്
 ജാപ്പാനീ്സാണത്രേ,



ഇന്നലെ



ആരോ ചവിട്ടിയരച്ച
രണ്ട്  കണ്ണുനീർത്തുള്ളീകൾ
കൊളുത്തി പിടിച്ച്
  കോച്ചി വലിയുന്ന
വേദനയിൽ ഇന്നലെ 
വിയർപ്പിൽ  കുതിർന്ന്
വഴിയരുകിൽ
വിതുമ്പിക്കരഞ്ഞു
അപ്പോൾ ,
കടിച്ച് പറിച്ച
ചോരവാർന്ന
ഒരിളം ചുണ്ടുമായി
മൂന്നാലുറുമ്പുകൾ
സാക്ഷിപറയാനും

Saturday, January 26, 2013

കൂകിപ്പായും തീവണ്ടി.

 കൂകിപ്പായും തീവണ്ടി.


മനസ്സിലേക്ക് കുതിച്ചെത്തുന്നുണ്ട്
  വെളുത്ത  നക്ഷത്ര കണ്ണുകളുമായി
കരിപുരണ്ട ജീവിതങ്ങളുടെ
ഓർമ്മകൾ പോലെ
കൂകി പായുന്നൊരു തീവണ്ടി

നെഞ്ചിൻ  നെരിപ്പോടിൽ
  എരിയുന്ന കൽക്കരിയുടെ 
 ജ്വലനവേഗത്തിന്റെ
കച  കച  താളങ്ങൾ

 തിരക്കിട്ടൊരു ചൂളം വിളിച്ച്
ചിരിച്ച്കൊണ്ടവൾ 
.നിർത്താതെ  യാത്ര  തുടരവേ

ഇളകാറ്റിനൊപ്പം  തലയാട്ടി
മെല്ല  താളം പിടിക്കുന്ന
   സ്വർണ്ണ  നെൽക്കതിരുകളും
കരിവണ്ടും കാക്കപ്പൂവും
കൈവീശി    മിഴിച്ചു നിൽക്കുന്ന
കരുമാടിചെക്കനും

ജീവന്റെയും മരണത്തിന്റെയും
 സൌഗന്ധിഗങ്ങൾ   തേടി
ലക്ഷ്യത്തിലേക്ക് പോയവർക്ക്
 കറുത്ത സുന്ദരിയായിരുന്നവൾ
ഹിഡുംബിയെ  പോലെ .

മദിരാശിയ്ക്ക് പോയ  കുമാരേട്ടൻ,
 ബംഗാളിലേക്ക് സുധാകരൻ,
പിന്നെ പഴനിയിലേക്ക് 
എന്നെയും കൊണ്ട്
അച്ചനും  അമ്മയും  ചോറൂണിനും.

ഡീസലിന്റെ മാസ്മര  വേഗത്തിൽ
 കാഴ്ചയിൽ നിന്നും,മെല്ലെ
 ഓർമ്മയിൽ നിന്നും മാഞ്ഞ
 കൂകിപ്പായുന്ന തീവണ്ടികൾ

കുതിച്ചുവന്ന വികസനത്തിന്റെ
ഏതോ  വൃദ്ധ  സദനത്തിൽ

 ഓർമ്മകൾ  അയവിറക്കിയവളും
നെൽക്കതിരും വയലും
ഇപ്പോളും കരഞ്ഞിരിപ്പുണ്ടാവാം .

Friday, January 11, 2013

ഓർക്കുക

ഓർക്കുക


അന്നൊരാ  സന്ധ്യയ്ക്ക്
നീയെന്റെ  മാറിലേക്കഗ്നി വർഷിച്ചതും
അന്നത്തിനായ് വന്ന  പാവങ്ങളെ
വൃഥാ നഗരിയിൽ ചുട്ടതും
ഇല്ലാ  മറന്നതല്ലോർക്ക നീ
ആഡ്യത്വമറിയാത്ത  ശത്രുവേ
ഇന്നും തുടരുന്നൊരീ  ക്രൂര ഭീകര
താണ്ടവം നിർത്തുവതില്ലേ
ഭൂമിയോളം ക്ഷെമിച്ചീടിലും നീ
നിന്റെ  കുടിലതയ്ക്കറുതിയേകില്ലേ
ശാന്തിയാൽ ഞാൻ തീർത്ത
മഞ്ഞിൽ മലയിൽ നീ
കോപാഗ്നി  വീഴത്തവേയോർക്ക
ഒരു പ്രളയമായി ഞാൻ വന്നീടുകിൽ
നിന്റെ  ഹുങ്കും  മിടിപ്പും നിലയ്ക്കും

Monday, January 7, 2013

ആടലോടകം...

ഉയർന്ന് പൊങ്ങിയ
കന്നിമൂലയിൽ ചുടലയും
ലിംഗത്തിൽ കിണറും,
അലക്കുകല്ലിനടുത്ത്
എവിടെയോ തൊട്ടാവാടി
പടർപ്പുകൾക്കിടയിൽ
ഇന്നും നീയുണ്ട്,
വിളറിയ ചിരിയുമായി..

ലക്ഷണമൊത്ത പറമ്പിൽ
ഇന്നിന്റെ അവലക്ഷണമായി
എന്നെ പോലെ.
പ്ലാവിലയിൽ പൊതിഞ്
കനലിൽ ചുട്ട് പിഴിഞ
കയ്പുനീർ മുൻപേ
കുടിച്ചത് കൊണ്ടാവാം
എനിയ്ക്കിപ്പോൾ ഒന്നിന്റെയും
കയ്പ്പറിയില്ല.

അജീർണ്ണം ബാധിച്ച
ജീവിത യാത്രയിൽ
നിന്നെ കൂടെ കൂട്ടാൻ
മറന്നുപോയതാവാം,
എങ്കിലും നീ അവിടെ വേണം,
കയ്പുനീർ നൽകി സുഖിപ്പിക്കാൻ.
എനിയ്ക്ക് പകരമായി
എന്റെ മുക്കുറ്റി പൂക്കൾക്കും,
കൊടകപാലയ്ക്കും
പിന്നെ ,എന്റെ അമ്മയ്ക്കും
ഒരു താങ്ങായി.