Followers

Wednesday, July 5, 2017

യാഗം

യാഗം

വരണ്ട  നെല്പാടങ്ങളിൽ
കണ്ണെത്താ  ദൂരം
നിരന്നിരിക്കുന്ന
കൂറ്റൻ   കഴുമരങ്ങളിൽ 
പിടഞ്ഞാടുന്നു
  ജീവിക്കാൻ  വേണ്ടി
  മരിക്കുന്നവർ

ഉണങ്ങി കരിഞ്ഞ്
പോയ  മരങ്ങളുടെ
അഷ്ട  ഗന്ധം പുകച്ച്
പഞ്ചാഗ്നിയെ  സാക്ഷിയാക്കി
മരിച്ച  പുഴയുടെ
  ദുരിതാത്മാക്കൾ  മന്ത്രമോതി
  ആകാശത്തേക്ക് പടർത്തുന്ന
  അതിരാത്ര  മഹാ ധൂമം

കറുത്ത  പുകയിൽ 
ഇരുളു മൂടിയ  ആകാശത്തിൽ
ഉരുണ്ടു കൂടിയ
  കാർമേഘങ്ങൾ
പൊട്ടിച്ചിതറി
താഴേക്ക്  പതിക്കുന്ന
മഹാമാരിയിൽ
  ഒലിച്ച് പോയ 
കഴുമരങ്ങളിൽ
അപ്പോളും  വിറങ്ങലിച്ച
ചിരിയുടെ  തേങ്ങലുകൾ

Thursday, February 9, 2017

ഒന്നും മനസ്സിലാവാത്ത പോലെ..

ഒന്നും മനസ്സിലാവാത്ത  പോലെ..

എലിക്കെണിയിൽ  കുടുക്കിയ
  എലിയെ  വെള്ളത്തിലേക്ക്
മുക്കി പിടിക്കുമ്പോൾ
  അയ്യോ  എന്നെ  കൊല്ലല്ലേ
എന്നത് നമ്മോട്
ഉറക്കെ  പറയുന്നത് 
നമ്മൾ  കേൾക്കാത്ത  പോലെ

ഇറച്ചിക്കടയിലേക്കുള്ള 
പൊള്ളിന്ന വഴിയിൽ
പാണ്ടി  വണ്ടികളിൽ
  തിരുകി കയറ്റിയ
  കാലിക്കൂട്ടങ്ങൾ 
ഞങ്ങളെ  രക്ഷിക്കൂ  എന്നു 
വിളിച്ച് കൂവുന്നത്  
നമ്മൾ കേൾക്കാത്ത  പോലെ

കല്ലും  വടിയുമായി 
ചുറ്റും  കൂടിയവരെ   നോക്കി
പത്തി  താഴ്ത്തി 
പരാജയം  സമ്മതിച്ച് 
ഞാനൊരു  പാവമാണേയെന്നു
 പാവം പാമ്പ്  പറയുന്നതാരും
കേൾക്കാത്ത  പോലെ

കടയ്ക്കൽ  മുറിവേറ്റ  മരങ്ങൾ
വീഴുന്നതിനു മുൻപ് 
നമ്മെ  ശപിക്കുന്നത്  
നമ്മൾ  കേൾക്കാത്ത  പോലെ

ഞങ്ങളെ  ഇങ്ങനെ
  വരട്ടി  തിന്നു  തീർക്കല്ലേയെന്നു 
പുഴയും  പാടവും  
ആരൊടെല്ലാമോ  പറയുന്നത് 
നമ്മളാരും കേൾക്കാത്ത  പോലെ

ഇന്നലെ  പെയ്ത
  ചാറ്റൽ മഴയും എന്തെല്ലാമോ
നമ്മോട്  വിതുമ്പി പറയുന്നത് 
നമ്മളെല്ലാം കേട്ടിട്ടും
ഒന്നും    മനസ്സിലാവാത്ത  പോലെ  .

Sunday, November 8, 2015

വിശ്വാസങ്ങളുടെ കാവൽക്കാരാ...

 വിശ്വാസങ്ങളുടെ  കാവൽക്കാരാ...

വിശാസങ്ങളുടെ  കാവൽക്കാരാ
നീയിപ്പോളെവിടെയാണു.
പുറത്ത് വെറുതെ ആരവം
മുഴക്കി  കളിക്കുന്ന
കുഞ്ഞു സിദ്ധാന്തങ്ങളെയും
തത്വ ശാസ്ത്രങ്ങളെയും
വെവ്വേറെ  വരിയാക്കി നിർത്തി
പേർ  ചൊല്ലി  വിളിച്ച്
ഹാജറെടുത്തകത്താക്കി
ഇരുട്ട്  മുറിയിലടച്ച്
പുറത്ത്  നിന്നും താഴിട്ട് പൂട്ടി ,
  ഞാൻ പോലുമറിയാതവയെന്റെ
മനസ്സിലെക്കു കയറാതിരിക്കാൻ 
കാവലിരിക്കയാണു ഞാനിപ്പോൾ .
 കണ്ണടച്ചിരുട്ടാക്കുമ്പോൾ
ഞാനെല്ലാം  കാണുന്നു .,
അവിടെ ദൂരെ ,നിന്ന  നിൽ‌പ്പിൽ 
പച്ചയ്ക്ക്  കത്തുന്നൊരു  പടുമരം !
 തീജ്വാലകളെ  അവഗണിച്ചും
സംഘമായി  ദേശീയ  ഗാനം  പാടുന്ന
ലോഹക്കിളികളുടെ  കാലൊച്ചകൾ !
അതിനുമപ്പുറം  ഇരുട്ടിൽ
പ്രണയ  ജൈവായുധങ്ങളാൽ
സ്നേഹനിർജ്ജലീകരണം
നടത്തുന്ന  മുഖമില്ലാക്കമിതാക്കൾ .
എവിടെയോ ദുരയുടെ 
അനന്താകാശങ്ങൾ  തേടി
പുതിയ പര്യവേക്ഷണങ്ങൾ .
വിശ്വാസങ്ങളുടെ  കാവൽക്കാരാ
ഞാനിവിടെ  തനിച്ചാണു
നീയിപ്പോൾ  എവിടെയാണു

Saturday, October 24, 2015

മാ നിഷാദ

മാ  നിഷാദ

കൊല്ലാന്‍ നിനക്കും
ചാവാന്‍  ഞങ്ങള്‍ക്കുമുള്ള
കാരണങ്ങള്‍ അനവധിയാവാം
എങ്കിലും  ഒന്നോര്‍ക്കുക

ഒരു വീട്ടില്‍  ഒരമ്മ
പെറ്റവരെ  പോലെ
കഴിഞ്ഞൊരു കാലം
നമുക്കുമുണ്ടായിരുന്നു

കാലമെന്ന ചാക്രികതയില്‍
തിരിച്ചും മറിച്ചും
വരാവുന്നൊരു വിളയാട്ടം
മാത്രമാണു നീയിപ്പോള്‍
ധാര്‍ഷ്ട്യ വിത്തുകളായി
അഹങ്കാരത്തോടെ
കൊണ്ട് നടക്കുന്നതും

നോക്കൂ നമ്മുടെ
കുഞ്ഞുങ്ങള്‍ക്കൊന്നുമറിയില്ലാ
ഒന്നും, നിഷ്കളങ്കരാണവര്‍,
ചതിയുടെ  ദുരയുടെ
ചോരയുടെ മണം
അവരെ  അറിയിക്കരുത്

Friday, October 9, 2015

നിധി


അച്ഛൻ എന്നും പറയുമായിരുന്നു
പറമ്പിൽ നിധിയുണ്ടെന്ന്.
സ്ഥലവും ക്രിത്യമായി പറഞ്ഞിരുന്നു,
ഏറ്റവും താഴത്തെ തൊടിയിൽ
കുടകപ്പാലയുടെ ചുവട്ടിൽ !
പൂത്തു നിൽക്കുന്ന കുടകപ്പാലയും
എന്നെങ്കിലും ലഭിക്കുന്ന നിധിയും
സ്വപ്നത്തിൽ പല തവണ
എന്നെയും മോഹിപ്പിച്ചതാണു .
പ്രായാധിക്യത്താൽ അച്ഛൻ
മുൻപ് പറഞ്ഞ പലതും
ഇപ്പൊൾ ഓർക്കുന്നില്ലെങ്കിലും
ഒന്നും വെറുതെ പറഞ്ഞതായിരുന്നില്ല
സത്യമായിരുന്നത്, നിധിയുണ്ടവിടെ.
ആ കുടകപ്പാലച്ചുവട്ടിൽ ആണല്ലോ
അമ്മ ഇപ്പോൾ ഉറങ്ങുന്നത്.

Tuesday, August 18, 2015

ശ്രേഷ്ഠ പാചകം

ശ്രേഷ്ഠ  പാചകം

കാന്താരി മുളക്
കല്ലുപ്പും  ചേർത്ത്
കരിങ്കല്ലിൽ ചതച്ചെടുത്തത്

കുരുമുളക്  പൊടിയും
വാളൻ പുളിയും
  വെളുത്തുള്ളിയും 
     കായപ്പൊടിയും 
ചേർത്ത  രസക്കൂട്ടുകൾ

കുടിക്കുന്നതവസാനമെങ്കിലും
പ്രഥമ  സ്ഥാനത്തുള്ള
പലതരം  പായസങ്ങളുടെ
  പാൽ പുഞ്ചിരി

കൊഴുപ്പു കൂടിയാലും
രുചിയിൽ മികച്ച്
നിൽക്കും നെയ്യിൻ
നറുമണം  ചേർത്തവ

തേങ്ങ  വറുത്തരച്ചതും
അല്ലാത്തതും  ആയി
  പരിപ്പും പുളിയും
  കായവും  വെന്ത 
സുഗന്ധത്തിൽ
പച്ചക്കറികളുടെ 
തിക്കിതിരക്കിൽ
സാമ്പാറിന്റെ  സമ്പന്നത

 പച്ചത്തേങ്ങയും
കടുകും അരച്ചതിൽ
  തൈരു  ചേർത്ത് 
എളിമയോടെ പച്ചടി


കായും ചേനയും
കടലയും എല്ലാം
ഒരുമിച്ച്  വാഴുന്ന
കൂട്ടുകറിയിൽ
കറിവേപ്പിലച്ചാർത്തും
വറുത്ത  നാളീകേരത്തിന്റെ  
ജീരക  സാന്നിധ്യവും

  ഇലയുടെ  അറ്റത്ത്
വിളമ്പി  തൊട്ടു നക്കാൻ
കുറുങ്കവിതകൾ  പോലെ
ഇഞ്ചിപ്പുളിയും  അച്ചാറും

അകത്തൊന്നുമില്ലെങ്കിലും
വെറുതെ  വീർത്തിരിക്കുന്ന
വലിയ പപ്പടങ്ങൾ

വായിൽ വെള്ളമൂറുന്ന
  മുളകീഷ്ടത്തിന്റെ
മത്സ്യം  തൊട്ടു കൂട്ടുന്ന 
വകഭേദങ്ങൾ

മടിക്കാതെ  പറയൂ
നിങ്ങൾക്കേതാണു പഥ്യം
മനസ്സറിഞ്ഞു  കഴിക്കാൻ
മതിയാവോളമുണ്ണാൻ..?

Sunday, August 2, 2015

അവൾ

അവൾ

അവൾക്ക് വല്ലാതെ
വിശക്കുന്നുണ്ടായിരുന്നു
നാട്ടിലെ പട്ടിണി
പാവങ്ങളെ പോലെ

അവളുടെ കണ്ണുകൾ
വറ്റി വരണ്ടിരുന്നു
നമ്മുടെ നാട്ടിലെ
പുഴകൾ പോലെ

മുടിയിഴകൾക്കും
ദേഹവടിവുകൾക്കും
ദുർഗന്ധമായിരുന്നു
നാട്ടിലെ ചില
അഴുക്ക് ചാലുകൾ പോലെ

അവളപ്പോളും
വിതുമ്പുന്നുണ്ടായിരുന്നു
നമ്മുടെ നാട്ടിലെ
വഞ്ചിക്കപ്പെട്ട ചില
പെണ്ണൂങ്ങളെ പോലെ

നാഭിച്ചുഴിയും
വികലമായിരുന്നു
മണ്ണുടുത്ത് നശിപ്പിച്ച
നമ്മുടെ നാട്ടിലെ
മലകൾ പോലെ

അവൾ വല്ലാതെ
കിതയ്ക്കുന്നുണ്ടായിരുന്നു
സർക്കാരാശൂത്രിയിലെ
രോഗികളെ പോലെ

അവൾ വല്ലാതെ
വിയർക്കുന്നുണ്ടായിരുന്നു
പോലീസ് സ്റ്റേഷനിൽ ചെന്ന
ചില പാവങ്ങളെ പോലെ

എന്നിട്ടും
ഞാനവളിലേക്ക്
മെല്ലെ അമരുകയായിരുന്നു
നാട്ടിലെ ചില
നാറികളെ പോലെ