Followers

Wednesday, January 14, 2015

കൃഷ്ണന്‍ കുട്ടി ഒരു സാധാരണക്കാരന്‍.

അതിരാവിലെ ഉണര്‍ന്നാലും
കെട്ട്യോളേം കുട്ട്യേളേം കെട്ടിപിടിച്ച്
പിന്നെയും കുറച്ച് നേരം കൂടെ.

പണ്ടാരടങ്ങലും പിന്നെ
പല്ലു തേപ്പും കഴിഞ്ഞു
മെല്ലെ കുളക്കടവിലേക്ക്

മുങ്ങാം കുഴിയിടുന്ന പെണ്ണുങ്ങള്‍
നിവരുന്നതും സോപ്പ് തേക്കുന്നതും
അവന്ന് വേണ്ടിയല്ലെങ്കിലും
അവനതെല്ലാം കാണണം,ശീലമാ.

വീട്ടില്‍ ചന്ദനത്തിരി കുത്തി പ്രാര്‍ത്ഥിച്ച്
ഭാര്യയെ സ്നേഹിച്ച്, മക്കളെ തലോടി
തനിച്ച് ടൌണിലേക്കുള്ള പതിവു യാത്ര


പറയാന്‍ മറന്നു, ദോഷം പറയരുതല്ലോ
കൃഷ്ണന്‍ കുട്ടിയെ എല്ലാര്‍ക്കും വലിയ ഇഷ്ടാ
ദൈവങ്ങള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും. തിരിച്ചും.

ബസ്സില്‍ തിരക്കാണെങ്കിലും
മുന്നിലാണു നില്പെങ്കിലും
തട്ടിയും മുട്ടിയും ഒരു സുഖത്തില്‍
ആരെയും ഉപദ്രവിക്കാതെ
കൃഷ്ണന്‍ കുട്ടിയുടെ യാത്ര .


“വല്ലകുരുത്തം കെട്ടവന്മാരും
വല്ല പെണ്ണൂങ്ങളേം വേണ്ടാത്തിടത്ത്
പിടിച്ചാലോ? പെങ്കുട്ട്യേളെ കൈ വെച്ചാലോ?“,
കൃഷ്ണന്‍ കുട്ടിയുടെ കണ്ണവിടെ ഉണ്ട് എപ്പോളും.

ബസ്സിറങ്ങിയാലും പച്ചക്കറി മാര്‍ക്കറ്റിലും
വലിയങ്ങാടിയിലും എല്ലാം പെണ്ണുങ്ങളാ
നിറയെ പെണ്ണുങ്ങളാ,കാണാന്‍ നല്ല രസാ

പുതിയ പടം വന്നിട്ടുണ്ട്
പണിയെല്ലാം പെട്ടന്ന് തീര്‍ന്നാല്‍
ഉച്ചപ്പടത്തിന്റെ വരിയില്‍ നില്‍ക്കാം
കൃഷ്ണ കുട്ടിയെ കഴിഞ്ഞായ്ച
സായിപ്പിന്റെ പടം പറ്റിച്ചതാ
ഇത്തവണ എന്താവും ഭഗവാനേ.

മോന്തിയാവും തിരിച്ചെത്താന്‍
കെട്ട്യോക്ക് സാരി, കുട്ട്യേക്ക് പലഹാരം
പലവക വേറെയും വേണേല്ലോ.

മെല്ലെ മൂളിപ്പാട്ടും പാടി നടന്ന്
യാത്രയുടെ ക്ഷീണം മറന്ന് വീട്ടിലേക്ക്
ഷാപ്പീന്നടിച്ച കള്ളിന്റെ ലഹരിയില്‍
ആരെങ്കിലും മേക്കിട്ട് കേറാന്‍ വന്നാ
പുളിച്ച തെറി, അല്ലെങ്കില്‍ രണ്ട് പൊട്ടിയ്ക്കും
കെട്ട്യോക്ക് പനിവന്നാല്‍ വിറയ്ക്കുന്ന
കുട്ട്യേക്ക് ചുമവന്നാല്‍ കരയുന്ന
കൃഷ്ണന്‍ കുട്ടിയുടെ അപാര ധൈര്യം .


കുടം പുളിയിട്ട മീന്‍ കറിയുടെ എരിവും
കെട്ട്യോളെ സ്നേഹവും ചേര്‍ത്ത് അത്താഴം.
അത് കഴിഞ്ഞു വേണം ഉറങ്ങാന്‍
ചിമ്മിനി വിളക്കൂതി കെട്ട്യോളെ ചേര്‍ത്ത് പിടിച്ച്
ഇങ്ങനെ വീണ്ടും വീണ്ടും നേരം പുലരാന്‍
ചേര്‍ത്ത് ചേര്‍ത്ത് പിടിച്ച് ഉണരാന്‍.






Wednesday, January 7, 2015

അവധി...

അവധി...

ഇനിയും  ലീവധികം  ഇല്ല,  ഇപ്പോ  തന്നെ വന്നിട്ട്  ഏതാണ്ട്  പത്തു  ദിവസത്തിലധികമായി .പ്രസവമടുപ്പിച്ച് വന്നാ  മതി, എന്നാല്‍  അത്  കഴിഞ്ഞു   ഇരുപത്തിയെട്ടെല്ലാം കഴിഞ്ഞു പോയാല്‍ മതീന്ന്  കെട്ട്യോളാ  പറഞ്ഞുതന്നത്.  ഉള്ള  ലീവില്‍  അഡ്ജസ്റ്റ് ചെയ്യണമല്ലോ..അറബിയ്ക്ക്  അതൊന്നും മനസ്സിലാവില്ല, അങ്ങേര്‍ക്കെന്ത്   ഇരുപത്തെട്ട്, നല്ല  പഴുത്ത  ചക്ക  പോലെ  മൂന്നാലു  കൊഴുത്ത  പെണ്ണുങ്ങള്‍  മൂപ്പര്‍ക്ക്  വീട്ടില്‍ ഉണ്ടാ‍വുമല്ലോ.കൊച്ച്  രാത്രി മുഴുവന്‍  കാറി കരയുന്നതിനാല്‍  ഉറങ്ങാന്‍  സാധിക്കാറില്ലാ, എന്നാലും അതൊരു  സുഖം തന്നെയാ,അവന്‍ അമ്മയെ  ആദ്യമായി  കാണുകയാണല്ലോ..എനിയ്ക്കും  അവനെ  പോലെ തന്നെ  അമ്മയെ  കണ്ട്  പുതുമ  മാറിയിട്ടിന്നാന്നു ചെക്കനറിയില്ലല്ലോ.പണ്ടൊക്കെ  ആണെങ്കില്‍  ഇരുപത്തിയെട്ട് കഴിയുന്നവരെ  പെണ്ണുങ്ങള്‍  കിടക്കുന്ന  റൂമിലേക്ക്  ഭര്‍ത്താക്കന്മാര്‍ക്ക്  പ്രവെശനം ഇല്ലാ, പ്രതേകിച്ചും രാത്രിയില്‍, ഇതിപ്പോ  ഗള്‍ഫുകാരനല്ലേ,  പാവമല്ലേന്നെല്ലാം കരുതി അമ്മായിയമ്മ  ഒരു സൌജന്യം അനുവദിച്ചതായിരിക്കും..എന്നാലും  ഞാന്‍ അകത്തേക്ക് പോകുന്ന  സമയത്ത്  അധികം  തൊട്ടു കളിയൊന്നും വേണ്ടാ  എന്ന  ഒരു മുന്നറിപ്പ്   മൂപ്പരെ  കണ്ണുകളില്‍ ഉണ്ടായിരുന്നു.ഡീ  ഇതെല്ലാം കൂടെ  അവന്‍ കുടിച്ച് തീര്‍ക്കുമോ, ഞാനും കൂടെ  സഹായിക്കണോ..മെല്ലെ  അവളുടെ ചെവിയില്‍  ചോദിച്ചു..ഒന്നു പോ..അവള്‍  നാണത്തോടെ എന്നെ  മെല്ലെ  ചെവിയില്‍ പിടിച്ച് സ്നേഹപൂര്‍വ്വം നുള്ളിക്കൊണ്ട്  തല്‍ക്കാലം ആ  ആശ  നടക്കില്ലാന്നറിയിച്ചു.പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് പോയ  നയതന്ത്ര  ഉദ്യോഗസ്തരെ  പോലെ  കാര്യം ഒന്നും നടന്നില്ലെങ്കിലും   മുഖത്ത്  ചിരിയുമായി  കുറേ നേരം  കൂടെ അവിടെ കിടന്നു  പിന്നെ  ഉറങ്ങി.

അവള്‍ക്ക്  ആയുര്‍വേദ  മരുന്നൊന്നും വേണ്ടാന്ന  അവള്‍  പറയുന്നത്,  അതെങ്ങിനെയാ,  ശരിയാവുക,  കഴിച്ചില്ലെങ്കില്‍ ആകെ  ഉണങ്ങി പോകില്ലേ..തെക്കേതിലേ  ശാന്തയെ  പണ്ട് പ്രസവം കഴിഞ്ഞപ്പോള്‍ കാണണമായിരുന്നു..മുരിങ്ങാക്കായപോലിരുന്ന അവള്‍  നല്ല  പൂവന്‍ പഴം പോലെ  തടിച്ച് കൊഴുത്ത്..അന്നേ  കരുതിയതാ  എന്നെങ്കിലും കല്യാണം കഴിച്ചാല്‍  ഭാര്യയെ  പ്രസവ  രക്ഷയ്ക്കുള്ള  എല്ലാ മരുന്നും കഴിപ്പിക്കും എന്ന്..അതെല്ലാം ഇവളുണ്ടോ  അറിയുന്നു...ഏതായാലും അമ്മായിയമ്മയോട്  കാര്യം പറഞ്ഞ്  നാഡി കഷായം, ദശമൂലാരിഷ്ടം,കൂഷ്മാണ്ട  രസായനം , എന്നിങ്ങനെ  കുറെ സാധനങ്ങള്‍ വാങ്ങി കൊണ്ട് വന്നു..മൊത്തം ധന  നഷ്ടം..മൂന്നാലു ദിവസം അത്  അവളെ  കട്ടിലിനടിയില്‍ ഇരുന്നു..അതിനെല്ലാം ഒരു  മാതിരി ചവര്‍പ്പാ കഴിക്കാനാവില്ലാന്നാ അവള്‍  പറയുന്നെ,  എന്നാല്‍ പിന്നെ  നിനക്കു  ഇഷ്ടപെട്ട  രസം ഉള്ള  അരിഷ്ടം നിന്റെ അച്ഛനെ  കൊണ്ട് ഉണ്ടാക്കിക്കാം എന്നു  ഞാനും പറഞ്ഞു, അല്ല  പിന്നെ.ഏതായാലും  അവസാനം  ക്ഷമ  നശിച്ച്  ഞാന്‍  തന്നെ  ആ  അരിഷ്ടാദികള്‍  എല്ലാം  എടുത്ത്  വടക്കേ പറമ്പില്‍ ഉണ്ടായിരുന്ന  വാഴയ്ക്ക് ഒഴിച്ചു, സത്യം പറയാല്ലോ  ആ  വാഴയ്ക്ക് നല്ല  ഷെയിപ്പും കൊഴുപ്പും തിളക്കവും ഉണ്ടായീന്ന്  മാത്രല്ല  നല്ല  കുലയും പിന്നീട് ഉണ്ടായത്രേ..ആയുര്‍വേദം ചതിക്കില്ലാന്ന്  പറയുന്നത് വെറുതെയല്ലാ..!!

ഇപ്പോള്‍  കുഞ്ഞന്‍ അപ്പിയിടുന്നതാണു  ഒരു വലിയ  പ്രശ്നം, കിടന്ന  പായയില്‍  തന്നെ  ആയതോണ്ട്  അത്ര  കുഴപ്പം ഇല്ലാ,  തുണികള്‍ മാറ്റിയാ മതി,  അല്പം  കൂടെ കഴിഞ്ഞാല്‍  ചെക്കന്‍ ഇഴഞ്ഞ് നടക്കാനും  എഴുനേറ്റ്  നടക്കാനും എല്ലാം തുടങ്ങും അപ്പോള്‍ എവിടെയെല്ലാം അപ്പിയിടും എന്നറിയില്ല, അപ്പിയിടുന്നതിനു മുന്‍പ്  മെസേജയക്കുന്ന  പരിപാടിയൊന്നും കുട്ടികള്‍ക്കില്ലല്ലോ.  അമ്മ അനിയനെ   പ്രസവിച്ച  സമയത്ത് ഞാന്‍  സ്കൂളീന്ന് വരുമ്പോള്‍  ഒരു  തരം  വട്ടയില  പറിച്ചോണ്ട് വരുമായിരുന്നു..നല്ല  മാര്‍ദ്ദവമുള്ള  ഇലകള്‍,അക്കാലത്ത്  പറമ്പിലും മതിലുകളിലും എല്ലാം  ആ  ഇലകൾ ധാരാളം ഉണ്ടായിരുന്നു..അപ്പി കോരാന്‍ ആ ഇലകള്‍  ആയിരുന്നു  ഞങ്ങടെ നാട്ടില്‍ അപ്പനപ്പൂപ്പന്മാരുടെ കാലം മുതല്‍ ഉപയൊഗിച്ചിരുന്നതും,ഇപ്പോള്‍ ആ കാലമെല്ലാം പോയി, ഇടയ്ക്ക്   വാരികകളുടെയും മറ്റും  താളുകള്‍  കീറി  അട്ടിയാക്കി സൂക്ഷിച്ച് വെക്കുന്ന  പതിവും ഉണ്ടായിരുന്നു..പിള്ളര്‍ക്ക് അപ്പിയിടണം എന്നു തോന്നിയാല്‍  അമ്മമാര്‍  ആ പേപ്പറുകളില്‍ രണ്ട് മൂന്നെണം അവിടെയും ഇവിടെയും എല്ലാം നിലത്ത്  വിരിച്ചിടും..മിക്കമാറും മാ  പ്രസിദ്ധീകരണങ്ങള്‍ ഇങ്ങനെ  ഒരു ഉപയോഗം കൂടെ  കഴിഞ്ഞേ  കാലപുരിയ്ക്ക് പോകാറുണ്ടായിരുന്നുള്ളൂ..  ഈ മാ  പ്രസിദ്ധീകരണങ്ങല്‍ കൊണ്ട് ഇങ്ങനെയും ചില  ഉപയോഗങ്ങള്‍ ഉണ്ടെന്ന്  അത്  കണ്ടു പിടിച്ച ആള്‍ക്കാര്‍ പോലും കരുരുതിയിട്ടുണ്ടാവില്ലാ..സത്യം പറയാല്ലോ അത് ഞാന്‍ വെറുതെ  പറഞ്ഞത,  മായെന്നോ ബുദ്ധിജീവി  സാഹിത്യം എന്നോ ഒന്നും ഉള്ള  വ്യത്യാസം പിള്ളാര്‍ക്കില്ലായിരുന്നു  ഏത്  കടലാസാണെങ്കിലും പിള്ളാര്‍ അപ്പിയിടും , ചിലര്‍  അത് ചുരുട്ടി  ദൂരേയ്ക്ക് എറിഞ്ഞ് നിലത്ത് അപ്പിയിട്ടും, അവന്‍ ഭാവിയില്‍ വല്ല  മന്ത്രിയും അകാന്‍ സാധ്യതയുള്ള  ഇനം ആണെന്നും കരുതാം..പിന്നീട്  കാര്യങ്ങള്‍ അല്പം കൂടെ അഡ്വാന്‍സ്  ആയപ്പോള്‍  കടലാസിന്ന് പകരം  പ്ലാസ്റ്റിക്  ഉറകള്‍ വെട്ടി  ചതുരത്തിലാക്കി വെക്കുക  പതിവായി,  അതായാല്‍  നിലത്ത്  ഈര്‍പ്പവും   ദുര്‍ഗന്ധവും പടരുകയും  ഇല്ലാ,  പരിസ്ഥിതി സ്നേഹികളായ നമ്മുടെ വനിതകള്‍ക്ക്  അത്  നന്നായി   മടക്കി കെട്ടി  അടുത്ത് വീട്ടിലെ  പറമ്പിലേക്ക് വലിച്ചെറിയുകയും ചെയ്യാം.ഇതൊന്നും പറഞ്ഞിരുന്നിട്ട്  കാര്യമില്ലല്ലോ..കാലം മാറി   ഗള്‍ഫിലേക്ക് പോകുന്നതിന്ന് മുന്‍പ്  ചെക്കന്  യാത്രയിലും മറ്റും  ഉപയോഗിക്കുന്ന  തൂറല്‍  സാമഗ്രി കൂടെ വാങ്ങി വെക്കണം എന്നായി  ഭാര്യ.

അങ്ങാടിയെല്ലാം ആകെ  മാറിയിരിക്കുന്നു, നല്ല തിരക്കും ഉണ്ട് ,  പണ്ട് ആകെ  ഒരു മെഡിക്കല്‍ ഷോപ്പുണ്ടായിരുന്ന  സ്ഥലത്ത് ഇപ്പോ  അഞ്ചാറെണ്ണം ഉണ്ട്.ഒന്നില്‍ കയറി,എന്താ  വേണ്ടേ കണ്ടാല്‍  തരക്കേടില്ലാത്ത  ഒരു  പെണ്ണുങ്ങള്‍സ്  കടയില്‍  ഉള്ളത് എന്നോട് ചോദിച്ചു, നാശം, ഇവിടെ ആണുങ്ങള്‍  ആരും ഇല്ലേ, ഞാന്‍ മനസ്സില്‍ പ്രാകി, അല്ല  ഈ ചെറിയ  കുട്ട്യേക്ക് പറ്റിയ കെയര്‍ഫ്രീ പോലത്തെ   സാധനം ഉണ്ടോ..? അവര്‍  സൂക്ഷിച്ച്  ഒന്ന് നോക്കി,  ഇങ്ങക്ക്  ഹഗ്ഗീസ്  ആണോ  വേണ്ടേ?  അതെ.    തന്നെ  തന്നെ  ഞാന്‍  പറഞ്ഞു.  ഏത്  സൈസാ വേണ്ടേ..അടുത്ത  ചോദ്യാം..നല്ല സൈസായിക്കോട്ടേ നമ്മളായിട്ടെന്തിനാ  കൊറയ്ക്കണേ  ല്ലേഎന്നായി ഞാൻ ,അതല്ല  സൈസ്  പറ,  മീഡിയം ലാര്‍ജ് ഇങ്ങനെ  പലത്  ഉണ്ട്..ഇങ്ങക്ക് ഏതാ വേണ്ടേന്ന് പറ.ഞാനാകെ  കുടുങ്ങി..ഒരു കാര്യം ചെയ്യ്,ഇങ്ങള്  എന്നെ  കണ്ടല്ലോ  അല്ലേ  ഇന്റെ മോന് വേണ്ട്യാ,  അതിനു പറ്റിയ  ഒരു സൈസ്  ഇങ്ങള് തന്നെ  എടുത്ത്  തന്നാ മതി..ഞാന്‍  വിനയത്തോടെ  പറഞ്ഞു.അവര്‍ റിസപ്ഷനില്‍  നില്‍ക്കുന്ന  മറ്റേ പെണ്ണിനെ  നോക്കി  എന്നെ  ഒന്നു പരിഹസിച്ച്  ചിരിച്ച് അകത്തേക്ക് പോയി ,സാധനം എടുത്തോണ്ട് വന്നു.ഇതിനെത്രയാ? നാനൂറ്റി അമ്പത് രൂപയാ  അവള്‍  പറഞ്ഞു, രണ്ടെണ്ണ  വാങ്ങിയ   വല്ലതും കുറച്ച് തരുമോ..?  ഞാന്‍ ചോദിച്ചു. ഇല്ല, ഇവിടെ  വില  പേശല്‍ ഒന്നും ഇല്ല  അവര്‍  അല്പം  ഈര്‍ഷ്യയോടെയാണത് പറഞ്ഞത്, എന്നാ ഞാന്‍ ഒരു ഡസന്‍ എടുക്കാം എന്നാലോ..? അവര്‍ റിസപ്ഷനില്‍ ഇരുന്ന  മറ്റെ പെണ്ണി നോക്കി.അവര്‍  തമ്മില്‍ എന്തോ സംസാരിച്ചു,  അതിനു  ശേഷം  ഫോണില്‍ ആരോടോ സംസാരിച്ചു. ഒരു  ഡസന്‍  വാങ്ങിയാല്‍  അയ്യായിരം രൂപ  മതിയാവും  , നാനൂറ്  രൂപ  കുറച്ച്  തരാം കമ്പനി  പ്രൈസില്‍  തരാം..എന്നാല്‍  ഡസന്‍ എടുത്തോ, പെട്ടന്നായിക്കൊട്ടേ,  അവര്‍ അകത്ത് പോയി  12  വലിയ  പൊതികള്‍ എടുത്ത് കൊണ്ടുവന്നു, എല്ലാം കൂടെ  കയ്യില്‍ വെച്ച് കൊണ്ട് പോകാനാവാത്തതിനാല്‍  മരുന്നിന്റെ  ഒരു ചാക്കില്‍ ഇട്ടു  തന്നു.ഏതായാലും മെഡിക്കല്‍ ഷാപ്പില്‍ വന്നതല്ലേ  പല്ല് ക്ലീന്‍ ചെയ്യുന്ന  വല്ല മരുന്നും ഉണ്ടോന്നു ചോദിക്കാം, കെട്ട്യോള്‍ പറയുന്നുണ്ടായിരുന്നു, പല്ലാകെ  വൃത്തികേടായീന്ന്, കാര്യം ആ  സ്ത്രീയോട്  തന്നെ  ചോദിച്ചു .പല്ല് കാണിയ്ക്ക്  അവര്‍ പറഞ്ഞു. ,  ഇവിടെ  ഇല്ല ഞങ്ങടെ തന്നെ  സ്റ്റേഷനറി കട  ഉണ്ട് അവിടുന്നു വാങ്ങി കൊണ്ട്  തരാം  ,  അത് മതിയൊ ? മത്യല്ലോ..ഞാന്‍ അവിടെ നിന്നു. മറ്റേ സ്ത്രീ പോയി  അല്പ  സമയത്തിനകം  ഒരു നീണ്ട  പ്ലാസ്റ്റിക് ബോട്ടില്‍  കൊണ്ടുവന്നു, ഞാന്‍  കടലാസു  പൊതി അഴിച്ച് നോക്കി, ഹാര്‍പിക്ക് പ്ലസ്, നിങ്ങടെ പല്ല് ക്ലീന്‍ ആക്കാന്‍ ഇതാ നല്ലത് അവര്‍ പറഞ്ഞു.

ഇരുപത്തിയെട്ടെല്ലാം നന്നായി കഴിഞ്ഞു, എല്ലാരെയും വിളിച്ചിരുന്നു. അരയിലും കഴുത്തിലും സ്വര്‍ണ്ണമെല്ലാം  കെട്ടിയപ്പോള്‍ ചെക്കനും ഒന്നു  മിനുങ്ങിയ പോലെ..കെട്ട്യോളും ഒന്നു  സുന്ദരി  ആയിട്ടുണ്ട്.രാത്രി  അവളോട് ഒന്ന് ചേര്‍ന്ന് കിടന്നു, അവളും എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല, എന്താന്നറിയില്ല, അന്നു കുഞ്ഞും  അധികം കരഞ്ഞ്  ശല്യം ചെയ്തില്ലാ.ഇനി പോയാ എപ്പളാ  വര്വാ, അവള്‍  ചോദിച്ചു.നെനക്ക് അടുത്ത കുട്ടി വേണ്ടപ്പം. ഞാന്‍   പറഞ്ഞു..പിന്നെ  പുതപ്പിനുള്ളിലേക്ക്  ,അവിടെ  നിന്നും മെല്ലെ മെല്ലെ  എവിടേയ്ക്കെല്ലാമോ...
എയര്‍ പോര്‍ട്ടിലേക്ക്  പോകാന്‍  കാറ്  ഏല്‍പ്പിച്ചിട്ടുണ്ട് ,  രണ്ട് മണിയ്ക്ക്  തന്നെ  വരും.  ഏതായലും ഒന്നു വിശ്രമിക്കാം, ഊണെല്ലാം കഴിഞ്ഞല്ലോ,സാധാരണ എന്റെ  വീട്ടിന്നാ   പോകല്‍ ഇത്തവണ  ഭാര്യ വീട്ടിന്നാക്കി, അതോണ്ട് അച്ചനും അമ്മയും എല്ലാം ഇങ്ങോട്ട് വന്നിട്ടുണ്ട്, അവരെല്ലാം  പുറത്ത്  കോലായില്‍ ഇരിക്കുന്നുണ്ട്.  കുഞ്ഞ്  എന്നോട് ചേര്‍ന്ന് കിടക്കുകയാണു,അവനെ  ഉണര്‍ത്തണ്ടാ, ചിലപ്പോള്‍  കരയും,ഇപ്പോളും എന്നെ  അത്ര  പരിചയം ആയിട്ടില്ല, എന്നാലും അമ്മയുടെ വേണ്ടപ്പെട്ട  ആരോ ആണെന്ന ഒരു പരിഗണന  അവനു എന്നോടുണ്ട്..ഞാന്‍ അവനെ  ഒന്നൂടെ   ചേര്‍ത്ത് പിടിച്ചു, എന്താ  ഉറങ്ങ്വാണോ, കെട്ട്യോളാണു..അവളുടെ  കണ്ണൂകള്‍ അല്പം വാടിയിട്ടുണ്ടോ..കണ്ണെല്ലാം  മഷി എഴുതിയിട്ടുണ്ടെങ്കിലും ഒരു  തിളക്ക  കുറവുണ്ട്.ഞാന്‍  മെല്ലെ  അവളുടെ കൈകള്‍  എടുത്ത് എന്റെ  നെച്ചിലേക്ക് വെച്ചു,  അവള്‍ വിതുമ്പാന്‍ തുടങ്ങി..കാര്‍ വന്നു വേഗം  പുറപ്പെട്ടോ..ആരോ കോലായീന്ന്  വിളിച്ചു പറഞ്ഞു..പിന്നെ  എല്ലാം പെട്ടന്നായിരുന്നു..പാന്റും ഷര്‍ട്ടും എടുത്തിട്ടു...നേരത്തെ  തയ്യാറാക്കി വെച്ചിരുന്ന  ലഗേജുകള്‍ എല്ലാം ആരൊക്കെയോ കാറില്‍ കയറ്റി..ഡീ  നീ വിഷമിക്കാതെ , ഞാന്‍ എന്തോ ഒരു വളിച്ച  തമാശ  പറഞ്ഞ് ഒപ്പിച്ചു. ആ മുഖത്തേയ്ക്ക് നോക്കിയില്ലാ,  ആരുടേയും മുഖത്തേയ്ക്ക് നോക്കിയില്ലാ  കാറില്‍ കയറി..അതിനിട്ടയില്‍  എല്ലാവരോടും എന്തെല്ലാമോ  തമാശകള്‍ വീണ്ടും പറയുന്നുണ്ടായിരുന്നു...എനിയ്ക്ക് കരയാനറിയില്ലല്ലോ..എനിയ്ക്കെന്നല്ല ഒരു പ്രവാസിക്കും കരയാനറിയില്ലല്ലോ..കാറു വളവു  തിരിഞ്ഞതും ..ഞാന്‍  തൂവാല  കൊണ്ട് മെല്ലെ  കണ്ണുകള്‍ ഒപ്പി..കരഞ്ഞതൊന്നും അല്ലായിരുന്നു ...വെറുതെ...


(മുരളീധരൻ  വലിയവീട്ടിൽ)