ഈ തെങ്ങിൻ
എത്ര അണ്ണാറക്കണ്ണന്മാർ
ഓടിക്കയറിയതാണു,
കാറ്റിൽ തെങ്ങിന്റെ ഓലകൾ
നൃത്തം ചെയ്യുന്നത്
ഞാൻ എത്ര ദിവസങ്ങളിൽ
നോക്കി നിന്നതാണ്
ഏതുഷ്ണത്തിലും മനസ്സിനൊരു
കുളിർമ്മയേകിയ
ഇതിന്റെ ഇളനീർ
എത്ര മധുരതരമെന്നോ,
ഇതിന്റെ ഓലകൊണ്ടായിരുന്നു
ഞങ്ങൾ അക്കാലത്ത്
പുര മേഞ്ഞതും
ഈ പ്ലാവിൻ ചുവട്ടിൽ ആയിരുന്നു
ഞാനും അവളും
കണ്ണിൽ കണ്ണിൽ നോക്കി
മണ്ണപ്പം ചുട്ട് കളിച്ചതും
കളിവീടുണ്ടാക്കിയതും
ചോറും കറികളും വെച്ചതും
പ്ലാവിലയിൽ ഈർക്കിൽ കൊണ്ട്
കുത്തി ആയിരുന്നു
ചൂടു കഞ്ഞി
ഊതി ഊതി കുടിച്ചിരുന്നതും
ഈ പ്ലാവിലും തെങ്ങിലുമായിരുന്നു
ഊഞ്ഞാൽ ഉണ്ടാക്കിയതും
ബാല്യം മുഴുവൻ
ആടി തിമർത്തതും
ഇപ്പോൾ ഞാൻ
എന്ത് ചെയ്യുകയാണെന്നോ ?
ഇപ്പോൾ ഞാനതെല്ലാം
മുറിച്ച് കൊണ്ടിരിക്കുകയല്ലെ,
വൈകുന്നേരം ലോറിയിൽ
കയറ്റി അയക്കണം,
കള്ളു കുടിക്കാൻ കാശ് വേണ്ടേ !