Followers

Wednesday, October 16, 2013

ഞാനുമത് കണ്ടിരുന്നു.

ഞാനുമത്  കണ്ടിരുന്നു.


ഞാനുമത്  കണ്ടിരുന്നു ,
ആകാശ  ചരിവിലൂടെ
പൊടി പറത്തി  വരുന്ന
ടിപ്പർ  ലോറികളുടെ
നീണ്ട  നിര  !!

അവസാനത്തെ  പാറത്തരിയും
  തൂത്തുവാരിയാർത്ത്  ചിരിച്ച് 
അനന്ത ശൂന്യതയിലൊരു 
മഹാ  ശൂന്യത നിർമ്മിച്ച് 
ഈ  നവഗ്രഹങ്ങളോരോന്നും
നമുക്ക്  മാത്രം സ്വന്തമെന്ന്
അവരാക്രോശിച്ചുകൊണ്ടിരുന്നു !

“നോക്കൂ, ചന്ദ്രനില്ലിനി
ഇല്ല  നമുക്കവന്റെ
ഗ്രഹണ  ദോഷവും,   നിലാവിൻ
കാപട്യവും  പ്രിയ കൂട്ടരേ
തീർത്തൂ ഞങ്ങളവനെ
നിങ്ങളെ  സഹായിപ്പാൻ “

 ദുരയുടെ  കണ്ണാൽ
ചൊവ്വയെ  നോക്കി
 വില്ലൻ ചിറി കോട്ടി
അവർ പിന്നെയും
അശ്ല്ലില  ചിരി ചിരിയ്ക്കേ
ആകാശം മിന്നൽ പിണർ  കാട്ടി
ഇടി വെട്ടി മുരണ്ട് 
കൊടുങ്കാറ്റടിച്ച് വിറച്ച്
കോപമറിയിച്ച് കൊണ്ടിരുന്നു

അപ്പോളാണു 
അടിവസ്ത്രം  പോലും
കീറി മാറ്റിയപമാനിക്കപ്പെട്ട
 ശാസ്ത്രം മോഹാലസ്യ
  വിമുക്തയായി  എഴുനേറ്റതും.


ഞെട്ടിത്തരിച്ച്  നിന്ന
ജനങ്ങൾക്കിടയിൽ നിന്നും
എന്നെ  കൂട്ടുപിടിച്ചവർ
നിങ്ങളെ  ചതിച്ചെന്ന്
അവളും  കരയുന്നുണ്ടായിരുന്നു,

പിന്നെ  മെല്ലെയവൾ 
  ജനങ്ങളോട്  ചേർന്ന്
അവരിലൊരാളായി
ജനസഞ്ചയത്തിൽ  ലയിച്ചു,
കയ്യിൽ കിട്ടിയ  വടിവാളും
കല്ലും പന്തവും കുന്തവുമായി
ജനങ്ങളവളോടൊപ്പം നിന്നു,
അവർ  വീണ്ടും  വരുന്നതും കാത്ത്

Tuesday, October 15, 2013

ഞാൻ മാത്രം കേൾക്കുന്നത്

ഞാൻ മാത്രം കേൾക്കുന്നത്

ഇനിയുമാരാവും വരിക
ചുണ്ണാമ്പ് ചോദിച്ചും
വെളുക്കെ ചിരിച്ചും

അങ്ങ് ദൂരെ
മോഹങ്ങളുടെ താഴ് വരയിൽ,
മുടിയഴിച്ച് ,തുണിയഴിച്ച്
നീണ്ടു നിവർന്ന
കരിമ്പന ചുവട്ടിൽ
പുഴുവരിച്ച
മാംസാക്ഷരങ്ങളും
ചിതറിയ മുടിയും
എല്ലും നഖവും
ഇപ്പോളും ബാക്കിയുണ്ട് .

മറ്റൊരിടത്ത് ,
പാല മരത്തിൽ
തല കീഴായി
തൂങ്ങി കിടക്കുന്ന
വവ്വാലുകളുടെ
പ്രണയദർശനവും,

എവിടെയോ
കാറ്റിന്റെ ചൂളം വിളിയിൽ
പ്രണയാക്ഷരങ്ങളുടെ
പരിഹാസ ചിരിയിൽ
ചോര വാർന്ന
ഏതോ ഹൃദയം
വിങ്ങി കരയുന്നുമുണ്ട്

Tuesday, October 8, 2013

പരിണാമം

പരിണാമം

പരിണാമ  സിദ്ധാന്ത  വായിച്ച്
പഠിച്ച്   വിശ്വസിച്ച്  പോയത്
കൊണ്ടൊന്നും  അല്ലെങ്കിലും
പുനർജന്മത്തിലും മുജ്ജന്മത്തിലും
    ഞാനും വിശ്വസിച്ചിരുന്നില്ല 
പള്ളിക്കൂടത്തിലെ പോകാത്ത ഞാൻ
അല്ലെങ്കിലും  അതെല്ലാം 
എവിടുന്ന്  പഠിക്ക്യാൻ

മൂന്നാലു വീട്ടിൽ കയറി ഇറങ്ങി
കാര്യായൊന്നും തടയാതെ
കന്നിമാസ  വിശപ്പും 
ദാഹവും  സഹിക്കാതെ
നിരത്തിൽ  എത്തിയതായിരുന്നു.

എന്റെ  ഹൃദയ  മിടിപ്പ് കൂട്ടിക്കൊണ്ട്
വിശപ്പും  ദാഹവും മറന്ന്  പോകുമാറ്
നിരത്തിന്റെ  എതിർ വശത്ത് 
എന്നെയും നോക്കി കണ്ണീറുക്കി
വാലു  താഴ്ത്തി നാണം  മറയ്ക്കാൻ 
പെടാപ്പാട് പെട്ട ശൃഗാര  ചിരിയിൽ
ചീറി പാഞ്ഞ് വരുന്ന  പാണ്ടി ലോറി 
ശ്രദ്ധിക്കാതെ  ഓടിയണയവേ
മൂന്ന്  തവണ  ഉരുണ്ട്
നാലു തവണ  മോങ്ങി
ഞാൻ നിരത്തിലും 
ലോറി അതിന്റെ  പാട്ടിനും  
സംഗതി പന്തിയല്ലെന്നറിഞ്ഞ 
അവൾ  അവളുടെ പാട്ടിനും പോയപ്പോൾ

ജീവന്റെ  അവസാന  ശ്വാസത്തിനും
മരണത്തിനും ഇടയിൽ
പതിവു പോലെ ദൈവം
എനിയ്ക്കും തന്നു  മുജ്ജന്മം
  കാണാൻ  ഒരവസരം !!

ആദ്യ  ഷോട്ടിൽ കാണിച്ചു ഭവാൻ
ചീറിപ്പാഞ്ഞ് വരുന്ന 
ചുവന്ന  ലൈറ്റിട്ട   കാറിൽ
ഞാനല്ലോ ഇരിക്കുന്നതും
എന്റെ  കാറിനു മുന്നിലും
പിന്നിലുമല്ലോ കാക്കിധാരികൾ
ജീപ്പിലായ്  പായുന്നതും !

രണ്ടാ  ഷോട്ടിലായ്  കാണിച്ചു ഭവാൻ
ഏതാണ്ടൊക്കെ  പറഞ്ഞ് 
എന്തെല്ലാമോ കൊടിയുമായി
എന്തെല്ലാമോ മുദ്രാവാക്യം വിളിച്ച്
എന്റെ കാറു  തടയാൻ വരും
  ഏതെല്ലാമോ  തെണ്ടി പിള്ളാരെ 
കാച്ചിക്കളയാൻ ഞാനല്ലോ  പറയുന്നതും !

മൂന്നാം ഷോട്ടിലായ് കാണിച്ചു ഭവാൻ
കാട്ടിൽ  പട്ടിണിയാണെന്നറിഞ്ഞതും
നാട്ടിൽ  പുട്ടടിക്കാൻ  വകയുണ്ടാക്കാൻ
നോട്ടിൻ  കെട്ടുകൾ  കൈക്കലാക്കാൻ
പാട്ടും കൂത്തുമായ്  ചെന്നതും
ഞാൻ  താനല്ലയോ കൃത്യമായ്

ഇനിയും  കാണണ്ട താൻ കൂടുതൽ
ഈച്ചയും പൂച്ചയുമായിനിയും ജനിക്കാൻ
മരിക്കൻ നീ  പട്ടീ  വേഗം
സമയമില്ലെന്നോതീ ഭവാൻ !
കണ്ണിൽ  ഇരുൾ കയറി മെല്ലെ
ലയിച്ചും  മരിക്കാൻ   ഞാനിരിക്കുന്നു
അനന്തമഞ്ജ്യാതമാമീ പ്രകൃതിയിൽ   !!

ഒടുവിൽ കിട്ടിയ വാർത്ത

ഒടുവിൽ കിട്ടിയ വാർത്ത

തീ തുപ്പിയ വസന്ത
മോഹങ്ങൾക്കൊടുവിലും
ചുമച്ച് ചോര തുപ്പി
വയസ്സൻ ജനാധിപത്യം
ഏന്തി വലിഞ്ഞ് നടക്കുന്നത് ,

പുത്തൻ പ്രതീക്ഷയുടെ
നറു മണം വിടർത്തിയ
മുല്ല പൂക്കളിൽ
ചോര പൊടിയുന്നത് ,

അടിമകൾക്ക് മോചനം
നൽകിയവരും പിന്മുറക്കാരും
ലോകം കാൽ കീഴിലാക്കാൻ
ഒടുങ്ങാതെ വെമ്പുന്നത്,

ഇന്നും വറ്റാത്ത ശീത
സമരത്തിന്റെ ചൂടിൽ
ഒരുകിയൊലിച്ച്
അലസിപ്പോയ സമാധാന
ഗർഭ ശ്രമങ്ങളും .

Saturday, October 5, 2013

എന്തേയിങ്ങനെ...



രണ്ടും  പൂക്കളല്ലെ,
  .മുള്ളുകൾ  ഉള്ളതല്ലേ
പൂവും  ചുവന്നതല്ലേ.
എന്നിട്ടും  അഹങ്കാരിയായ|
അവളെ  മാത്രം 
   സുഗന്ധം നൽകി 
ചെമ്പനിനീർ  പൂവും
പാവം എന്നെയൊരു
മുരിക്കിൻ പൂവുമാക്കാൻ
നിനക്ക്  തോന്നിയല്ലോ