Followers

Sunday, November 8, 2015

വിശ്വാസങ്ങളുടെ കാവൽക്കാരാ...

 വിശ്വാസങ്ങളുടെ  കാവൽക്കാരാ...

വിശാസങ്ങളുടെ  കാവൽക്കാരാ
നീയിപ്പോളെവിടെയാണു.
പുറത്ത് വെറുതെ ആരവം
മുഴക്കി  കളിക്കുന്ന
കുഞ്ഞു സിദ്ധാന്തങ്ങളെയും
തത്വ ശാസ്ത്രങ്ങളെയും
വെവ്വേറെ  വരിയാക്കി നിർത്തി
പേർ  ചൊല്ലി  വിളിച്ച്
ഹാജറെടുത്തകത്താക്കി
ഇരുട്ട്  മുറിയിലടച്ച്
പുറത്ത്  നിന്നും താഴിട്ട് പൂട്ടി ,
  ഞാൻ പോലുമറിയാതവയെന്റെ
മനസ്സിലെക്കു കയറാതിരിക്കാൻ 
കാവലിരിക്കയാണു ഞാനിപ്പോൾ .
 കണ്ണടച്ചിരുട്ടാക്കുമ്പോൾ
ഞാനെല്ലാം  കാണുന്നു .,
അവിടെ ദൂരെ ,നിന്ന  നിൽ‌പ്പിൽ 
പച്ചയ്ക്ക്  കത്തുന്നൊരു  പടുമരം !
 തീജ്വാലകളെ  അവഗണിച്ചും
സംഘമായി  ദേശീയ  ഗാനം  പാടുന്ന
ലോഹക്കിളികളുടെ  കാലൊച്ചകൾ !
അതിനുമപ്പുറം  ഇരുട്ടിൽ
പ്രണയ  ജൈവായുധങ്ങളാൽ
സ്നേഹനിർജ്ജലീകരണം
നടത്തുന്ന  മുഖമില്ലാക്കമിതാക്കൾ .
എവിടെയോ ദുരയുടെ 
അനന്താകാശങ്ങൾ  തേടി
പുതിയ പര്യവേക്ഷണങ്ങൾ .
വിശ്വാസങ്ങളുടെ  കാവൽക്കാരാ
ഞാനിവിടെ  തനിച്ചാണു
നീയിപ്പോൾ  എവിടെയാണു