ഓർമ്മയിൽ മാത്രമുള്ളൊരു
നിറം മങ്ങിയ ക്ഷീരപഥം
ആരോ പറഞ്ഞു മാത്രം
കേട്ടൊരു മഹാ വിസ്ഫോടണം,
എങ്കിലും എന്റെ സൂര്യാ
അതി സാന്ദ്രതയുടെ
തമോ ഗർത്തങ്ങളിലലിഞ്ഞ്
നീയില്ലാതാവുന്നതിന്നു മുൻപ്
എനിയ്ക്കും നിന്നിലലിയണം,
ചലന നിയമങ്ങൾ എന്തുമാവട്ടേ
നിന്നിലേക്കൊരു തിരിച്ച്
വരവനിവാര്യമാം വിധം
ഭൌമ താപങ്ങളുടെ ഉള്ളൂരുക്കങ്ങൾ
എന്നിൽ നഷ്ട സ്മൃതികളുടെ
ഭ്രമണപഥം ഭേദിച്ച്
പുറത്തേക്ക് കുതിക്കാൻ
വെമ്പൽ കൊള്ളൂന്നുണ്ട്,
പരസ്പരാകർഷ്ണത്തിന്റെ
സ്നേഹമർമ്മത്തിൽ
എല്ലാവരും ഒറ്റക്കെട്ടായി
ഇഴചേർന്നിരുന്നൊരാ നല്ല നാൾ,
യുഗപ്പിറവികൾക്കും മുൻപ്
ഞങ്ങളിങ്ങനെ വെവ്വേറെ
ഗ്രഹങ്ങളായി തനിച്ച്
അനന്തതയിലെ വിരസമാം
ഭ്രമണ പഥത്തിലേക്ക്
വലിച്ചെറിയപ്പെട്ടത്
ഏതൊരു ശാസ്ത്ര നിയോഗമാവും!!