Followers

Sunday, July 19, 2015

അപകർഷത

അപകർഷത

എനിക്കും  അറിയാം 
ശാശ്ത്രീയമായി  വലിയൊരു
തെറ്റാണു ഞാനെന്ന്

ആവർത്തിച്ചാവർത്തിച്ചുള്ള
പരീക്ഷണ  നിരീക്ഷണങ്ങളുടെ
ഉള്ളുരുകിപ്പോകുന്ന
നിയന്ത്രിതാവസ്ഥയിൽ
പകച്ചും  വിയർത്തും
പലപ്പോളും ഉത്തരങ്ങൾ
മാറിയും മറിഞ്ഞും  പോകുന്ന
വെറുമൊരു  പച്ച  മനുഷ്യൻ




മനസ്സ് തീർക്കുന്ന 
മൃദുല മോഹങ്ങളുടെ
അപവർത്തന  സാധ്യതകളുടെ
മഴവിൽ കൂടാരങ്ങളിൽ
ചിലപ്പോളെങ്കിലും ഞാനും
മതിമറന്നു പോകാറുണ്ട്

നിലാവെളിച്ചത്തിന്റെ
വൃദ്ധിക്ഷയങ്ങളെ 
കണക്കിലെടുത്താവില്ല
വിഭ്രമങ്ങളുടെ  കയറ്റിറക്കങ്ങൾക്ക്
  പലപ്പോളും ശക്തികൂടുന്നതും

ഏതോ ആൽകെമിസ്റ്റിന്റെ
സ്വർണ്ണ സ്വപ്നം  പോലെ
  ദിന രാത്രങ്ങളുടെ
പരിശ്രമങ്ങൾക്കൊടുവിലും
തുരുമ്പെടുത്ത് പോയ  ജീവിതം 
ഇനിയൊരിക്കലും തിരിച്ച്
കിട്ടില്ലെന്ന  തിരിച്ചറിവുമുണ്ട്

അതുകൊണ്ടാവാം,
അതുകൊണ്ട് മാത്രമാവാം
 നിരന്തര സ്വയം
 ബോധ്യപ്പെടുത്തലുകളുടെ
ആത്മ  വിശ്വാസത്തിലും
  നിങ്ങൾക്ക്  മുന്നിൽ
എന്റെ  ശരികളുടെ
ശാസ്ത്രീയത   ഒരിക്കലും
ബോദ്ധ്യപ്പെടാത്തതും

Saturday, July 18, 2015

കണ്‍ഫ്യൂഷന്‍

കണ്‍ഫ്യൂഷന്‍

പൂവായ് വിരിഞ്
ചിരിച്ച് കളിച്ച്,
കായായി കരഞ്,
കൈകള്‍ മറിഞ്,
കടയിലെത്തി,
പഴമായി നില്‍ക്കേ,
എന്തു ഞാന്‍ നല്‍കണം
കരമായറിയില്ല ,
വില്പന നികുതിയോ
വരുമാന നികുതിയോ?

Tuesday, July 14, 2015

അന്വേഷണങ്ങൾ

അന്വേഷണങ്ങൾ

ഏത്  കൊച്ച്  കുട്ടിയ്ക്കും
എളുപ്പത്തിൽ മുനയൊടിക്കാവുന്ന
  കൊച്ച് പെൻസിലിനുള്ളിൽ 
ആർക്കെല്ലാമോ  എന്തെല്ലാമോ 
എഴുതാനും വരയ്ക്കാനും മാത്രം
നീ വീർപ്പ്  മുട്ടുമ്പോളും,

ആർജ്ജിത കാഠിന്ന്യത്തിന്റെ
അഹങ്കാര തെളിമയിൽ
വജ്ര  ശോഭയുടെ
തിരയിളക്കങ്ങളിൽ
സ്വയം  മറന്ന് നീയിരിക്കുമ്പോളും  ,

അതുമല്ലെങ്കിൽ
ആരും  തിരിഞ്ഞ് പോലും
നോക്കാത്ത  അവഗണനയുടെ
കരിക്കട്ടയായി   നീ  വിതുമ്പുമ്പോളും

എന്നിലെ   ദുരയുടെ
രത്ന  വ്യാപാര  ചിന്തയും
ആഭരണ  പ്രണയവും
എഴുത്തിന്റെ കൌതുകവും  
ഒരു നിമിഷം മാറ്റിവെച്ച്,

സത്യാന്വേഷണത്തിന്റെ
രസതന്ത്ര  പാതയിൽ
പ്രപഞ്ച  ജൈവികതയുടെ
  മൂലരൂപങ്ങൾ  തേടി,

എതിർപ്പുകൾ  അവഗണിച്ച്
നിന്റെ  ആഴങ്ങളിലേക്ക്
നീ പോലും അറിയാതെ
ഇറങ്ങി ചെന്നപ്പോൾ

പുത്തൻ അറിവുകളുടെ
അകക്കാമ്പ്  കണ്ട്  പകച്ച് പോയ
കൊച്ച് കുട്ടിയെ  പോലെ 
അമ്പരപ്പോടേ ഈ ഞാനും  !!

Sunday, July 12, 2015

ദേവഭാഷണം



ഈ  അരൂപിയുടെ
ആത്മ  സൌന്ദര്യം
നിനക്ക്   കാണാനാവില്ല,
ഒരിക്കലും,

ഞാന്‍ ഭഗവാന്‍,  അരൂപി,
 നീ തീര്‍ത്ത് വെച്ച
ആര്‍ത്തിയുടെ  ദുരയുടെ
പ്രതീകങ്ങളുടെ  തടവുകാരന്‍,
 എന്നും നിന്റെ  അടിമ,
പഴകിയ   ചോരമണമുള്ള ,
ദ്രവിച്ച താളിയോലകളിലെ
ഇതിഹാസങ്ങളുടെ മറവില്‍
വീര പരിവേഷങ്ങളുടെ
ഉപമാലങ്കാരങ്ങളില്‍
 എന്നേ കുടിങ്ങിയവന്‍
സംവത്സരങ്ങളുടെ വന്ന്യമാം
   ഗൃഹാതുരതയിലേക്ക്
നിന്റെ  പോക്കിനും വാക്കിനും
മൌനാനുവാദം  തന്നവന്‍
മിഥ്യാവബോധത്തിന്റെ
ജഡമാം ദേവകണങ്ങള്‍
ഊള്ളം കയ്യിലൊതുക്കി 
നീയിങ്ങനെ  ഇരിക്കുമ്പോള്‍
എനിയ്ക്ക് ചിരിവരുന്നു
അടക്കാനാവാത്ത  ചിരി,
  ഒരിക്കലും തീരാത്ത
  വികല  സംശയത്താല്‍
ഭയക്കുന്നതും വെറുക്കുന്നതും ,
നീ സ്വയം  തന്നെയാണല്ലോ.
എന്നിട്ടും അറിവില്ലായ്മയുടെ
ആള്‍ രൂപങ്ങളായി
നീ വിലസി  വിളങ്ങുക
 അപ്പോളും, എപ്പോളും വിധി
എന്റെ  കയ്യിലെന്ന
വല്ലാത്തൊരുറപ്പില്‍
നിത്യ മൌനമായി
എന്റെയീ   ചിരിയും.