Followers

Wednesday, January 14, 2015

കൃഷ്ണന്‍ കുട്ടി ഒരു സാധാരണക്കാരന്‍.

അതിരാവിലെ ഉണര്‍ന്നാലും
കെട്ട്യോളേം കുട്ട്യേളേം കെട്ടിപിടിച്ച്
പിന്നെയും കുറച്ച് നേരം കൂടെ.

പണ്ടാരടങ്ങലും പിന്നെ
പല്ലു തേപ്പും കഴിഞ്ഞു
മെല്ലെ കുളക്കടവിലേക്ക്

മുങ്ങാം കുഴിയിടുന്ന പെണ്ണുങ്ങള്‍
നിവരുന്നതും സോപ്പ് തേക്കുന്നതും
അവന്ന് വേണ്ടിയല്ലെങ്കിലും
അവനതെല്ലാം കാണണം,ശീലമാ.

വീട്ടില്‍ ചന്ദനത്തിരി കുത്തി പ്രാര്‍ത്ഥിച്ച്
ഭാര്യയെ സ്നേഹിച്ച്, മക്കളെ തലോടി
തനിച്ച് ടൌണിലേക്കുള്ള പതിവു യാത്ര


പറയാന്‍ മറന്നു, ദോഷം പറയരുതല്ലോ
കൃഷ്ണന്‍ കുട്ടിയെ എല്ലാര്‍ക്കും വലിയ ഇഷ്ടാ
ദൈവങ്ങള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും. തിരിച്ചും.

ബസ്സില്‍ തിരക്കാണെങ്കിലും
മുന്നിലാണു നില്പെങ്കിലും
തട്ടിയും മുട്ടിയും ഒരു സുഖത്തില്‍
ആരെയും ഉപദ്രവിക്കാതെ
കൃഷ്ണന്‍ കുട്ടിയുടെ യാത്ര .


“വല്ലകുരുത്തം കെട്ടവന്മാരും
വല്ല പെണ്ണൂങ്ങളേം വേണ്ടാത്തിടത്ത്
പിടിച്ചാലോ? പെങ്കുട്ട്യേളെ കൈ വെച്ചാലോ?“,
കൃഷ്ണന്‍ കുട്ടിയുടെ കണ്ണവിടെ ഉണ്ട് എപ്പോളും.

ബസ്സിറങ്ങിയാലും പച്ചക്കറി മാര്‍ക്കറ്റിലും
വലിയങ്ങാടിയിലും എല്ലാം പെണ്ണുങ്ങളാ
നിറയെ പെണ്ണുങ്ങളാ,കാണാന്‍ നല്ല രസാ

പുതിയ പടം വന്നിട്ടുണ്ട്
പണിയെല്ലാം പെട്ടന്ന് തീര്‍ന്നാല്‍
ഉച്ചപ്പടത്തിന്റെ വരിയില്‍ നില്‍ക്കാം
കൃഷ്ണ കുട്ടിയെ കഴിഞ്ഞായ്ച
സായിപ്പിന്റെ പടം പറ്റിച്ചതാ
ഇത്തവണ എന്താവും ഭഗവാനേ.

മോന്തിയാവും തിരിച്ചെത്താന്‍
കെട്ട്യോക്ക് സാരി, കുട്ട്യേക്ക് പലഹാരം
പലവക വേറെയും വേണേല്ലോ.

മെല്ലെ മൂളിപ്പാട്ടും പാടി നടന്ന്
യാത്രയുടെ ക്ഷീണം മറന്ന് വീട്ടിലേക്ക്
ഷാപ്പീന്നടിച്ച കള്ളിന്റെ ലഹരിയില്‍
ആരെങ്കിലും മേക്കിട്ട് കേറാന്‍ വന്നാ
പുളിച്ച തെറി, അല്ലെങ്കില്‍ രണ്ട് പൊട്ടിയ്ക്കും
കെട്ട്യോക്ക് പനിവന്നാല്‍ വിറയ്ക്കുന്ന
കുട്ട്യേക്ക് ചുമവന്നാല്‍ കരയുന്ന
കൃഷ്ണന്‍ കുട്ടിയുടെ അപാര ധൈര്യം .


കുടം പുളിയിട്ട മീന്‍ കറിയുടെ എരിവും
കെട്ട്യോളെ സ്നേഹവും ചേര്‍ത്ത് അത്താഴം.
അത് കഴിഞ്ഞു വേണം ഉറങ്ങാന്‍
ചിമ്മിനി വിളക്കൂതി കെട്ട്യോളെ ചേര്‍ത്ത് പിടിച്ച്
ഇങ്ങനെ വീണ്ടും വീണ്ടും നേരം പുലരാന്‍
ചേര്‍ത്ത് ചേര്‍ത്ത് പിടിച്ച് ഉണരാന്‍.






1 comment:

  1. ഇന്നത് അസാധാരണക്കാരനായി.. കവിത കൊള്ളാം..

    ReplyDelete