Followers

Monday, April 15, 2013

ചെറുപ്പം.



ഇന്നെന്നെ നോക്കി
ദിനവും പരിഹസിക്കുന്നു
ഓണത്തിനും വിഷുവുവിന്നും
വിരുന്നുകാരായി മാത്രം വന്ന
പുട്ടും പഴവും  പിന്നെ
പല  തരം വിഭവങ്ങളും .


തൊണ്ടയിലെവിടെയോ
ഇന്നും കുരുങ്ങി കിടപ്പുണ്ട്
ഉണക്ക  വറ്റും  ഉപ്പും
പച്ച  വെളിച്ചെണ്ണയില്‍
ചേര്‍ത്ത്  കുഴച്ച  ഒരുരുള

 പതിവു ഗോഷ്ടികള്‍ക്കിടയിലും
കണ്ണടിയില്‍ നോക്കി
ദിവസവും ഉറപ്പ് വരുത്താറുണ്ട്
കഴുത്തില്‍ മെല്ലെ  തടവി
ആ ഓര്‍മ്മകള്‍

 പ്രായം സമ്മാനിച്ച
അല്പം  നരയും  ചുളിവും
ഒര്‍മ്മകള്‍ക്കിനിയും
മങ്ങലേല്‍പ്പിച്ചിട്ടില്ല

ഇല്ല  എനിയ്ക്ക് മാറ്റമൊന്നും
അധികം  വന്നിട്ടില്ലാ
നോക്കൂ ഇപ്പോളും ഞാന്‍
വളരെ ചെറുപ്പം  തന്നെ

Sunday, April 7, 2013

കവിതേ.............

കവിതേ.............

കവിതേ,  മണലൂറ്റുകാരുടെ
കയ്യിലകപ്പെട്ടൊരു
പുഴയാണു നീയിപ്പോൾ

ആദ്യം  അവർ  നിന്നെ  വാഴ്ത്തും
 വാനൊളം  പുകഴ്ത്തും,
അപദാനങ്ങൾ  പാടി
 നിന്നെ  അഹങ്കാരിയാക്കും 
കുണുങ്ങി  കുലുങ്ങി
നീ  അവരെ  നിന്റെ ജല
വിശുദ്ധിയിലേക്കു  ക്ഷണിയ്ക്കും

 തഴുകിയും  തലോടിയും
ഓരോ  മണൽ  തരികളും
അവർ വാരിയെടുക്കുമ്പോൾ
ആഴം കൂടുന്നതിൽ നീ  ആഫ്ലാദിക്കും
ഒഴുക്കു  കുറയുന്നതറിയാതെ

ഒറ്റുവിൽ ഓർമ്മയിൽ
  ഒരു  കുളിർ  മാത്രമായി,
മുന്നിലൊരു  നെടുവീർപ്പു പോൽ
  നീ  ഒടുങ്ങുമ്പോൾ
സംരക്ഷകരായി വീണ്ടും  വരും
പണ്ട് നിന്നെ  വിറ്റ്
മണി മാളികകൾ  തീർത്തവർ

Thursday, March 21, 2013

ഒരു വിലാപം...!!

ഒരു വിലാപം...!!

ആകാശ നീലിമയിലെങ്ങുമില്ലേ ,
ആര്‍ദ്രമാം മഴമേഘമൊന്നു പോലും?
ആമോദമായൊന്ന് നിശ്വസിക്കാന്‍,
ആരെങ്കിലും ഒന്ന് ചൊല്ലുകില്ലേ?

പണ്ടൊക്കെ ഞാനെത്ര കണ്ടിരുന്നൂ,
പാലാഴി പോലുള്ള നീര്‍ച്ചാലുകള്‍ !
പാവങ്ങളാം ഞങ്ങളെന്തു ചെയ്തൂ ,
പാരിലീ ദുര്‍ഗ്ഗതി വന്നീടുവാന്‍ !

കാലത്തിനേറ്റ പ്രഹരമാണോ?
കാരുണ്യമില്ലാത്ത കാലമല്ലേ ,
കാരണം ഇല്ലാതെയെല്ലാത്തിനും ,
കലഹം പതിവായ ഭൂമിയല്ലേ !

സൂര്യാ ക്ഷമിയ്ക്കൂ കൃപാകരാ തെല്ലുനേര്‍ ,
സൌമ്യമായ് നീയൊന്നു പുഞ്ചിരിക്കൂ !
സാരഥിയല്ലേ നീയീഭൂമി തന്നുടെ ,
സാരങ്ങളൊക്കെയും ഗ്രാഹ്യമല്ലേ .

ഇല്ലാ ക്ഷമിക്കില്ലയായർക്കദേവന്‍ ,
ഇന്നിന്റെ കലികാല മക്കളോട് .
ഇരവിനെ പകലാക്കി നിങ്ങളെല്ലാം ,
ഈ ഭൂമി നരകമായ് മാറ്റിയില്ലേ ?

വഞ്ചന, പാതകം, മറ്റു ദുഷ്ചെയ്തികള്‍ ,
വമ്പോടെ ചെയ്തതും നീയല്ലെമനിതാ !
വെള്ളവും മാമരക്കാടും മുടിച്ചിട്ട് ,
വാനിനെ നോക്കി കരയുന്ന മനുജാ !!

എനിയെന്തു ബാക്കി വിനാശമായ് ,
എണ്ണിയാല്‍ തീരാത്ത പാപങ്ങളും ,
എള്ളൊളമില്ലാത്ത സ്നേഹവും,നിന്ദയും,
എങ്ങനെ നേടിനീ ചോരാ മനുഷ്യാ ?

താരാട്ടു പാടീയുറക്കിയൊരമ്മയെ ,
താന്‍പോരുകാട്ടി ചവിട്ടിയില്ലേ ?
താരങ്ങള്‍ സാക്ഷിയായ് നിന്ന രാവില്‍ ,
തളിരൊത്ത ബാലയെ വേയ്ചതും നീ !!

എങ്കിലും യാചിപ്പൂ ഞാന്‍ പ്രഭോ ,
എരിതീയണയ്ക്കാന്‍ ക്ഷമിയ്ക്കാന്‍ .
എന്തുണ്ട് പോംവഴി ഒരു മഴയല്ലാതെ ,
എന്നെങ്കിലും നീ കടാക്ഷിക്ക ഞങ്ങളെ .

മനമൊന്ന് കുളിരാന്‍ മദിയ്ക്കാന്‍ ,
മര്‍ത്ത്യന്റെ പാപങ്ങള്‍ കഴുകാന്‍ ,
മനമോടെ നീ വരിക വര്‍ഷമായ് ,
മനമുരുകി ഞാനിതാ കേണിടുന്നൂ !!

Thursday, February 21, 2013

കുട്ടീ നീ അറിയ്ക

കുട്ടീ നീ അറിയ്ക
വീടുവിട്ടിറങ്ങീടവേയോർക്ക
സർവ്വ തന്ത്ര സ്വതന്ത്ര നീ
ശരി തെറ്റുകളെനി
നിന്റെയിഷ്ടം,
കാടും മേടും കടന്നാ
ജീവിത കൊങ്കണപ്പാത
തന്നത്ഭുത തുരങ്ക
നീളങ്ങൾ താണ്ടവേ ,
മറക്കാതിരിക്ക നീ
കൈലാസമാവട്ടേ ലക്ഷ്യം
വൃഥാ മഥുരയിലിറങ്ങി
പെരുവഴി തെണ്ടി
കരയാതിരിക്കണേ !

Thursday, February 14, 2013

സമ്പന്നം

സമ്പന്നം

ഇല്ലായ്മയുടെ
വല്ലാത്തൊരാ വല്ലായ്മയിൽ
കടത്തിലുരുണ്ട്
 ഉണങ്ങി കറുത്തൊരാ
കടുകു  മണിയോളം
ചെറുതായ  മോഹങ്ങളും
വറുതിച്ചട്ടിയിൽ വീണു 
പൊട്ടിത്തെറിക്കും
ദാരിദ്രം

ധാർഷ്ട്യത്തിൻ
വികലമാം വിഴുപ്പലക്കി
 വെറുതെ വെളുപ്പിച്ചും
  അഹങ്കാരവെയിലിൽ
ഉണക്കാനിടും 
മുഴുത്തു കൊഴുത്ത 
ജീർണ്ണ സമ്പന്നത  !!!

Wednesday, February 13, 2013

കടലാസു പൂക്കള്‍



നീയോർക്കുന്നുവോ
ഉച്ചവെയിൽ ചുട്ടുപൊള്ളലില്‍ 
തണല്‍ തേടി വെറുതെ
നമ്മള്‍ നടന്നതും
കടലാസു പൂക്കള്‍
കാറ്റിനോട് കിന്നാരം ചൊല്ലും
കുന്നില്‍ ചെരുവിലൂടെ
കൈകള്‍ കോര്‍ത്ത്
ആർത്ത് ചിരിച്ചോടിയതും
ആരാവും ഈ  ബോഗന്‍ വില്ലകള്‍ക്ക്
കടലാസു പൂവെന്ന  പേരുകള്‍
നല്‍കിയതെന്നും
പ്രണയചോരയില്‍  മുങ്ങിയ
പ്രണയലേഖനങ്ങളും
 ചെറുകടലാസുകളും പുനര്‍ജന്മം
നേടിയതാവുമെന്ന  ഉത്തരവും
 നീ  തന്നെ  പറഞ്ഞ് 
വീണ്ടും ചിരിച്ചതും മറന്നുവോ
ഇന്നിപ്പോള്‍  ചുട്ടുപൊള്ളുന്ന
ഈ വെയിലിലും
എന്നെ ആശ്വസിപ്പിക്കാന്‍ 
നീ  എന്താണു  വരാത്തത്
നോക്കൂ , ഇരു കൈകളും
നീട്ടി പിടിച്ചിപ്പോളും
കണ്ണുകള്‍  ഇറുക്കിയടച്ച്
ഞാനിവിടെ നിൽക്കേ
.എന്തേ നീ എന്റെ  കൈകള്‍
കൂട്ടി പിടിച്ച്  ഓടുന്നില്ലാ
നമ്മള്‍ നെയ്ത സ്വപ്നങ്ങളുടെ
കരിഞ്ഞുണങ്ങി നില്‍ക്കുന്ന
ഈ കടലാസു  പൂക്കള്‍
നീ കാണുന്നില്ലേ,
 എനിയ്ക്ക് നഷ്ടമായ
നമ്മുടെ സ്വപ്നങ്ങള്‍ .

Monday, February 11, 2013

കാഴ്ച്ചകൾ .



വാക്കുകൾക്ക്  മീശമുളച്ച് 
ശബ്ദം  കനത്തപ്പോളാണവ
  വീട്ടിൽ നിന്നുമിറങ്ങി
വൈകുന്നേരങ്ങളിലെ 
പാതയോരത്തിരുന്നത്

നോക്കുകൾ കൂർത്ത് 
നാണം  വന്നപ്പോളാണു
അടക്കം  പറച്ചിലുകൾ
ഒളികണ്ണീടാൻ  പഠിച്ചതും


വാക്കിനും നോക്കിനും
വിലയില്ലാതായപ്പോളാണു
നാക്കിട്ടടിക്കുന്നവർക്കൊന്നും
|നാണമില്ലാതായതും